സ്വിറ്റ്സർലൻഡിൽ ഡച്ച് ടൂറിസ്റ്റ് ബസ് മറിഞ്ഞു; അഞ്ച് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്

ഡച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. കിഴക്കൻ സ്വിറ്റ്സർലൻഡിലെ ഗ്രൗബുൻഡൻ പ്രദേശത്താണ് സംഭവം. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. നെതർലൻഡ്സ് സ്വദേശികളായ 48 യാത്രക്കാരും ഒരു ഡ്രൈവറുമാണ് ‘ഓഡ്’ എന്ന ടൂർ കമ്പനിയുടെ ഈ ബസിലുണ്ടായിരുന്നത്.
മലയോര പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ബസ് പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡിലെ സുരക്ഷാ ബാരിയറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് തലകീഴായി മറിഞ്ഞ വാഹനം റോഡിൽ നിന്ന് താഴെയുള്ള കുത്തനെയുള്ള താഴ്ചയിലേക്ക് പതിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഴിഞ്ഞ തിങ്കളാഴ്ച നെതർലൻഡ്സിൽ നിന്ന് പുറപ്പെട്ട സംഘം, ഓസ്ട്രിയ വഴി സ്വിറ്റ്സർലൻഡിലെ ആൽപ്സ് പർവ്വതനിരകളിലേക്ക് ഏകദിന സന്ദർശനത്തിനായി എത്തിയപ്പോഴാണ് ഈ ദാരുണാപകടം ഉണ്ടായത്. സ്വിസ് നാഷണൽ പാർക്കിന്റെ പ്രവേശന കവാടമായ സെർനെസിന് സമീപത്തുവച്ചാണ് അപകടം സംഭവിച്ചത്.





