
ചൈന: കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിൽ കാമുകനുമായുണ്ടായ രൂക്ഷമായ തർക്കത്തിനൊടുവിൽ 18-ാം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടിയ ‘സിയാവോയി’ എന്ന ഇരുപതുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു.
ബന്ധം അവസാനിപ്പിച്ച് ജന്മനാടായ യുനാനിലേക്ക് മടങ്ങാൻ തയ്യാറായ പെൺകുട്ടിയുടെ ഐഡി കാർഡും ഫോണും പിടിച്ചെടുത്ത് കാമുകൻ മുറി പൂട്ടിയിട്ടതിനെ തുടർന്ന്, രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ജൂലൈ 12-ന് പുലർച്ചെ പെൺകുട്ടി താഴേക്ക് ചാടിയത്.
വീഴ്ചയ്ക്കിടെ സമീപത്തെ മരച്ചില്ലകളിൽ തട്ടിയത് ആഘാതം കുറച്ചെങ്കിലും തലയ്ക്കും കരളിനും ശ്വാസകോശത്തിനും ഇടുപ്പിനും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി നിലവിൽ അത്യാസന്ന നിലയിലാണ്.
ചികിത്സയ്ക്കായി കാമുകൻ തുടക്കത്തിൽ 20,000 യുവാൻ നൽകിയെങ്കിലും ആകെ ചെലവ് ഒരു ലക്ഷം യുവാനിൽ (ഏകദേശം 12 ലക്ഷം രൂപ) കവിഞ്ഞതോടെ കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയിലായി. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയെ തുടർന്ന് കാമുകനെ ആശുപത്രിയിൽ നിന്ന് മാറ്റിയ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





