കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ പാതയാണ് കേരളത്തിൽ യു.ഡി.എഫ് സർക്കാരും പിന്തുടരുന്നത്’ – ടി.പി. രാമകൃഷ്ണൻ

സംസ്ഥാന സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ടി.പി. രാമകൃഷ്ണൻ രംഗത്ത്. കേന്ദ്ര സ്കീമുകൾക്ക് കീഴിലുള്ള ആയിരക്കണക്കിന് താത്കാലിക ജീവനക്കാരെ സംസ്ഥാന സർക്കാർ പിരിച്ചുവിടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ശക്തമായ ചെറുത്തുനിൽപ്പുകളിലൂടെ മാത്രമേ തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കാൻ സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ പാതയാണ് കേരളത്തിൽ യു.ഡി.എഫ് സർക്കാരും പിന്തുടരുന്നത്. ഇതിനെതിരെ കാലത്തിനനുസരിച്ചുള്ള പുതിയ സമരരൂപങ്ങൾ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൊഴിലാളികൾ സമരരംഗത്തിറങ്ങുന്ന ഏതു സ്ഥലത്തും അവർക്ക് പിന്തുണയുമായി സഹായത്തിനെത്താൻ മറ്റ് തൊഴിലാളികൾക്ക് കഴിയണം. ട്രേഡ് യൂണിയനുകൾ ഇല്ലാത്ത വ്യവസായ സ്ഥാപനങ്ങളിൽ പോലും തൊഴിലാളികൾ സഹികെട്ട് സമരത്തിലേക്ക് തിരിയുന്ന അവസ്ഥയാണുള്ളത്.
ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളുടെ വേട്ടയാടലുകളെയും അദ്ദേഹം വിമർശിച്ചു. പല കേസുകളിലും ഭീഷണിപ്പെടുത്തിയാണ് ഇഡി മൊഴിയെടുക്കുന്നത്. യു.ഡി.എഫ് – ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് ഇപ്പോൾ പ്രകടമായി പുറത്തുവന്നിരിക്കുകയാണ്. വഖഫ് ബോർഡ്, പി.എം. ശ്രീ, വന്ദേഭാരത് തുടങ്ങിയ വിഷയങ്ങളിൽ ഇത് വ്യക്തമായതാണെന്ന് ടി.പി. രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി.
വഖഫ് അടക്കമുള്ള വകുപ്പുകൾ ലീഗ് മന്ത്രിമാരാണ് കൈകാര്യം ചെയ്യുന്നതെങ്കിലും, ഈ വിഷയങ്ങളിൽ അവർ കേന്ദ്ര സർക്കാരിന്റെ നിലപാടിനൊപ്പമാണ് നിൽക്കുന്നത്. വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ആർ.എസ്.എസിനെപ്പോലെ തന്നെ യു.ഡി.എഫും ശ്രമിക്കുന്നുണ്ടെന്നും, സർക്കാരിന്റെ നയങ്ങൾ തീർത്തും ജനവിരുദ്ധമാണെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.




