ഭക്ഷണം കഴിച്ച് തിരികെ മടങ്ങുന്നതിനിടെ അപകടം; ബാലുശ്ശേരിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം, അഞ്ചുപേർക്ക് പരിക്ക്

കോഴിക്കോട്: ബാലുശ്ശേരിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. അഞ്ചുപേർക്ക് സാരമായ പരിക്കേറ്റു. ബാലുശ്ശേരി വട്ടോളി ബസാറിൽ ഇന്ന് പുലർച്ചെ 12.30 ഓടെയായിരുന്നു അപകടം. എറണാകുളം നോർത്ത് പറവൂർ സ്വദേശി തോപ്പിൽ തോഴിതാഴെ വിഷ്ണുവാണ് മരിച്ചത്.
പൊലീസ് പറയുന്നതനുസരിച്ച്, കിനാലൂർ ജോഗർ കമ്പനിയിലെ കരാർ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ബാലുശ്ശേരിയിൽ നിന്ന് ഭക്ഷണം കഴിച്ച് തിരികെ മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച ശേഷം മറിയുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. അപകട വിവരമറിഞ്ഞ് നരിക്കുനിയിൽ നിന്നെത്തിയ ഫയർഫോഴ്സും ഹൈവേ പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാറിൽ കുടുങ്ങിക്കിടന്നവരെ ഏറെ ശ്രമപ്പെട്ടാണ് പുറത്തെടുത്തത്.
പരിക്കേറ്റവരിൽ ഒരാളെ സ്വകാര്യ ആശുപത്രിയിലും, നാല് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലീസിന്റെ പ്രാഥമിക നടപടികൾക്ക് ശേഷം വിഷ്ണുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. അപകട കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അമിത വേഗതയോ റോഡിലെ വീഴ്ചയോ ആണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.അപകടത്തിൽപ്പെട്ടവർ ഒരേ കമ്പനിയിലെ ജീവനക്കാരായതിനാൽ കൂട്ടിരിപ്പുകാർക്കും കമ്പനി അധികൃതർക്കും ആശുപത്രിയിൽ തിരക്കേറി. സ്ഥലത്തെ നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് സഹായവുമായി എത്തിയിരുന്നു.





