
തൃശ്ശൂർ : തൃശൂർ കുതിരാനിൽ റോഡിൽ വിള്ളൽ കണ്ടെത്തിയ ഭാഗം ഇടിഞ്ഞു താഴ്ന്നു. മൂന്ന് അടിയോളം ആഴത്തിലാണ് താഴ്ന്നത്. ഉടൻ തന്നെ പീച്ചി പോലീസിന്റെ നേതൃത്വത്തിൽ സർവീസ് റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് മന്ത്രി കെ. രാജന്റെയും ടി.എൻ പ്രതാപൻ എം.പിയുടെയും സാനിദ്ധ്യത്തിൽ യോഗം ചേർന്ന് തുടർ നടപടികൾ തീരുമാനിച്ചിരുന്നു.
നിലവിൽ ഒറ്റ വരിയിലൂടെ വാഹന ഗതാഗതം അനുവദിക്കുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുതിരാന്‍ തുരങ്കത്തിന് സമീപം വഴുക്കുംപാറയില്‍ വിള്ളല്‍ കണ്ടെത്തിയ പ്രദേശം കരാറുകാരുടെ ചെലവില്‍ പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്ന് റവന്യൂ മന്ത്രി കെ രാജന് ദേശീയപാത അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
പാര്‍ശ്വഭിത്തി നിര്‍മിക്കുന്നതിന് ഇതിനകം അംഗീകാരം ലഭിച്ച 1.35 കോടി രൂപയുടെ പ്രവൃത്തി നാലു മാസത്തിനകം പൂര്‍ത്തീകരിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. നിലവിലെ റോഡ് നിര്‍മാണത്തിലെ അപാകം സംബന്ധിച്ച് റോഡ് സുരക്ഷാ അതോറിറ്റി, നാറ്റ്പാക്ക്, പാലക്കാട് ഐഐടി, മോട്ടോര്‍ വാഹന വകുപ്പ് എന്നിവ സമര്‍പ്പിച്ച സംയുക്ത റിപ്പോര്‍ട്ടില്‍ പ്രവൃത്തികള്‍ അശാസ്ത്രീയമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടുതൽ സാധൂകരിക്കുന്നതാണ് സംഭവങ്ങൾ.





