കണ്ണീരിൽ കുളിച്ച് റേഷൻ വ്യാപാരികളുടെ ജീവിതം…! 4000 കടകൾക്ക് അടച്ചുപൂട്ടൽ ഭീഷണി, എൽഡിഎഫ് തീരുമാനിച്ച വേതനവർദ്ധനവിൽ തീരുമാനമെടുക്കാതെ യു ഡി എഫ് സർക്കാർ

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച വേതന വർദ്ധനവ് പുതിയ സർക്കാർ നടപ്പാക്കാത്തതിനെ തുടർന്ന് സംസ്ഥാനത്തെ 4000-ത്തോളം റേഷൻ കടകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. തുച്ഛമായ കമ്മീഷൻ തുക പോലും ലഭിക്കാതെ പ്രതിസന്ധിയിലായ വ്യാപാരികൾ കടുത്ത പ്രതിഷേധത്തിലാണ്.
നിലവിലെ കണക്കുകൾ പ്രകാരം 10 ക്വിന്റൽ അരി വിൽക്കുന്ന റേഷൻ വ്യാപാരിക്ക് വെറും 11,700 രൂപ മാത്രമാണ് ലഭിക്കുന്നത്. 15 ക്വിന്റൽ വിൽക്കുന്നവർക്കാകട്ടെ 13,050 രൂപയും. ഈ ദയനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ സർക്കാർ ഒരു മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. തുടർന്ന് റേഷൻ വ്യാപാരികളുടെ കമ്മീഷൻ 3500 രൂപ കൂട്ടി നൽകാൻ സമിതി ശുപാർശ ചെയ്യുകയും ചെയ്തിരുന്നു.എന്നാൽ മുൻ സർക്കാർ എടുത്ത ഈ സുപ്രധാന തീരുമാനം നടപ്പാക്കാൻ പുതിയ സർക്കാർ തയ്യാറാകുന്നില്ലെന്നാണ് പ്രധാന ആരോപണം. വിഷയം പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും സർക്കാർ തികഞ്ഞ അവഗണനയാണ് കാട്ടുന്നത്.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സിവിൽ സപ്ലൈസ് അസോസിയേഷൻ മന്ത്രി അനൂപ് ജേക്കബിനെ നേരിൽ കണ്ടു നിവേദനം നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മുൻ സർക്കാർ നിയോഗിച്ച കമ്മീഷന്റെ ശുപാർശയെങ്കിലും അടിയന്തരമായി നടപ്പാക്കണമെന്നാണ് റേഷൻ വ്യാപാരികളുടെ ആവശ്യം. പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് കടക്കാനാണ് വ്യാപാരികളുടെ തീരുമാനം.





