
വൈത്തിരി: പഴയ വൈത്തിരിയിലെ ജനവാസ മേഖലയിൽ പകൽ കടുവയിറങ്ങി പശുവിനെ കൊലപ്പെടുത്തി. മുള്ളൻപാറ ചങ്ങനക്കാട് അബ്ദുറഹ്‌മാന്റെ പശുവിനെയാണ് കടുവ കൊന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വീടിന് സമീപത്തെ സ്വകാര്യത്തോട്ടത്തിൽ മേയാൻ വിട്ടതായിരുന്നു പശുവിനെ.
പശുവിനെ അന്വേഷിച്ച് പോയ അബ്ദുറഹ്‌മാൻ കടുവയെ നേരിട്ട് കണ്ടതായി പറയുന്നു. പശുവിനെ കൊലപ്പെടുത്തിയ ശേഷം ജഡത്തിന് സമീപം ഇരിക്കുന്ന നിലയിലാണ് കടുവയെ കണ്ടതെന്നാണ് ഉടമ പറയുന്നത്. ബഹളം വെച്ചതോടെ ഓടിയ കടുവ പശുവിന്റെ ജഡത്തിൽ നിന്നും കുറഞ്ഞ ഭാഗം ഭക്ഷിച്ചിട്ടുണ്ട്. മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹരിലാൽ സ്ഥലം സന്ദർശിച്ചു. പശുവിനെ കൊലപ്പെടുത്തിയ ഭാഗത്ത് രണ്ട് സ്ഥലങ്ങളിലായി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറയിൽ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞാൽ തൊട്ടടുത്ത ദിവസം തന്നെ കൂട് സ്ഥാപിക്കുമെന്ന് റേഞ്ച് ഓഫീസർ അറിയിച്ചു.





