
ചെന്നൈ : ഡി.എം.കെ കൗൺസിലറുടെ നേതൃത്വത്തിലുള്ള ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന യുവ സൈനികൻ മരിച്ചു. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലക്കാരനും ജമ്മു കശ്മീരിൽ സൈനികനുമായിരുന്ന പ്രഭു (29) ആണ് മരിച്ചത്.
കൃഷ്ണഗിരി ജില്ലയിൽ ഫെബ്രുവരി എട്ടിനായിരുന്നു ആക്രമണം. പൊതുടാങ്കിൽ തുണി അലക്കുന്നതുമായി ബന്ധപ്പെട്ട് സൈനികനും ബന്ധുവായ ഡി.എം.കെ കൗൺസിലർ ചിന്നസാമിയും തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കശലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
കൗൺസിലർക്കൊപ്പം കൂടുതൽ ആളുകൾ ചേരുകയും മരക്കഷ്ണങ്ങളും മറ്റും ഉപയോഗിച്ച് സൈനികനെയും സഹോദരൻ പ്രഭാകരനെയും ആക്രമിക്കുകയുമായിരുന്നു. സംഭവത്തിൽ ആറുപേരെ ഫെബ്രുവരി ഒമ്പതിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡി.എം.കെ കൗൺസിലർ ഉൾപ്പെടെ മൂന്നുപേരെ കൂടി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. സ്വന്തം നാട്ടിൽ പോലും ഒരു സൈനികന് സുരക്ഷിതമായി കഴിയാനാകുന്നില്ലെന്ന് ബി.ജെ.പി പ്രസിഡന്റ് അണ്ണാമലൈ കുറ്റപ്പെടുത്തി.





