Thiruvananthapuram

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് സമ്മാനവുമായി സർക്കാർ; ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങളിൽ ഓണം ആഘോഷിക്കുന്നതിനായി സർക്കാർ പ്രത്യേകമായി 2 ലക്ഷം രൂപ അനുവദിച്ചു. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ അഭ്യർത്ഥനയെ തുടർന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ഈ തുക അനുവദിച്ചത്.

സംസ്ഥാനത്തുള്ള ആകെ 16 സംരക്ഷണ കേന്ദ്രങ്ങളിലെ 250 കുട്ടികൾക്ക് ഈ തുക ഉപയോഗിച്ച് വിഭവസമൃദ്ധമായ ഓണാസദ്യ, ഔട്ടിംഗ്, സിനിമ കാണാനുള്ള സൗകര്യം എന്നിവ ഒരുക്കിക്കൊടുക്കും. ഇതോടൊപ്പം സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണത്തിനായി വലിയ തുകയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.

പെൻഷൻ ഒരു മാസവും മുടങ്ങാതെ നൽകുക എന്ന സർക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ തുക ലഭ്യമാക്കിയിട്ടുള്ളത്. ആകെ 1105 കോടി രൂപയാണ് ക്ഷേമ പെൻഷൻ വിതരണത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ചത്. ഇതിനുപുറമെ ക്ഷേമനിധി ബോർഡ് വഴി പെൻഷൻ വിതരണം ചെയ്യുന്നതിനായി 32 കോടി രൂപയും വകയിടരുത്തിയിട്ടുണ്ട്.

പെൻഷൻ വിതരണത്തിന്റെ പ്രധാന കണക്കുകൾ താഴെ പറയുന്നവയാണ്:
51,59,472 ഗുണഭോക്താക്കളുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനായി സംസ്ഥാന വിഹിതമായി 951.40 കോടി രൂപ അനുവദിച്ചു.സർക്കാരിന്റെ ധനസഹായത്തോടെ പെൻഷൻ നൽകുന്ന 16 ക്ഷേമനിധി ബോർഡുകളിലെ 6.59 ലക്ഷം ഗുണഭോക്താക്കൾക്കായി 130.32 കോടി രൂപയും ലഭ്യമാക്കി.ദേശീയ സാമൂഹ്യ സഹായ പദ്ധതിക്ക് കീഴിലുള്ള വാർദ്ധക്യ, ഭിന്നശേഷി, വിധവാ പെൻഷനുകൾക്കായി 8,46,456 പേർക്കുള്ള കേന്ദ്ര-സംസ്ഥാന വിഹിതമായി 24.76 കോടി രൂപയും അനുവദിച്ചു.

അനുവദിച്ച തുകയുടെ പെൻഷൻ വിതരണം വരുന്ന ഓഗസ്റ്റ് 31-നകം പൂർത്തിയാക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.

Related Articles

Back to top button