
ഐപിഎല്ലിൽ എം എസ് ധോണിയുടെ ക്യാപ്റ്റൻസി തിരിച്ചുവരവിൽ ചെന്നൈ സൂപ്പർ കിങ്സിന് മിന്നുംജയം. സൺറൈസേഴ്സ് ഹൈദരാബാദിനെ 13 റൺസിനാണ് ചെന്നൈ തോൽപിച്ചത്. 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ ആറ് വിക്കറ്റിന് 189 റൺസേ എടുത്തുള്ളൂ. ചെന്നൈയ്ക്ക് വേണ്ടി മുകേഷ് ചൗധരി നാല് വിക്കറ്റെടുത്തു.
ഋതുരാജ് ഗെയ്ക്വാദും ഡെവോൺ കോൺവേയും ആണ് ചെന്നൈക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. വെള്ളിയാഴ്ചയാണ് ജഡേജയ്ക്ക് പകരം ധോണിയെ വീണ്ടും ടീം ക്യാപ്റ്റനാക്കിയതായി ഫ്രാഞ്ചൈസി പ്രഖ്യാപനം വന്നത്. 2012 മുതൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ അവിഭാജ്യ ഘടകമായ ജഡേജ ചെന്നൈ സൂപ്പർ കിങ്‌സിനെ നയിക്കുന്ന മൂന്നാമത്തെ മാത്രം താരമാണ്. ആറ് മത്സരങ്ങളിലും ജയിച്ചാൽ മാത്രമേ ചെന്നെക്ക് പ്ലേ ഓഫിലെത്താൻ സാധ്യത അവശേഷിക്കുന്നുള്ളു. ടീമിൻറെ വിശാലതാത്പര്യം കണക്കിലെടുത്താണ് നായകസ്ഥാനം ജഡേജ ധോണിക്ക് കൈമാറുന്നതെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു.





