
കാസർകോട്: കാസർകോട്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കുള്ളിൽ പാമ്പിനെ കണ്ടെത്തിയതിനെത്തുടർന്ന് യാത്രക്കാരും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു. കാസർകോട് ചേവാറിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. യാത്രക്കാരുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയ്ക്കുള്ളിൽ പെട്ടെന്ന് പാമ്പ് പ്രത്യക്ഷപ്പെട്ടതോടെ നിമിഷങ്ങൾ നേരം പരിഭ്രാന്തി പടർന്നു.
യാത്രക്കാരുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവർ പിയൂസിന്റെ ശരീരത്തിലേക്കാണ് പാമ്പ് ഇഴഞ്ഞുകയറിയത്. പെട്ടെന്നുണ്ടായ ഞെട്ടലിൽ വാഹനം അപകടത്തിൽപ്പെടാൻ സാധ്യതയുണ്ടായിരുന്നെങ്കിലും പിയൂസ് സമചിത്തതയോടെ പ്രവർത്തിക്കുകയും ഓട്ടോറിക്ഷ റോഡരികിൽ സുരക്ഷിതമായി നിർത്തുകയും ചെയ്തു.
വാഹനം നിർത്തിയ ഉടൻ തന്നെ അദ്ദേഹം പാമ്പിനെ പിടിച്ച് പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. യാത്രക്കാർക്കും നേരിയ പരിഭ്രാന്തിയുണ്ടായെങ്കിലും ആർക്കും പരിക്കേറ്റില്ല. പുറത്തേക്ക് എറിഞ്ഞ പാമ്പ് അധികം ദൂരം പോയില്ല.വീണ്ടും ഓട്ടോറിക്ഷയ്ക്ക് അടിയിലേക്ക് തന്നെ കയറി. ഇതോടെ യാത്രക്കാരും നാട്ടുകാരും കൂടുതൽ ഭയന്നു.തുടർന്ന് സ്നേക്ക് റെസ്ക്യൂ ടീമിനെ വിവരമറിയിക്കുകയും, അവർ സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടുകയും ചെയ്തു. ഏകദേശം 30 മിനിറ്റോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷാപ്രവർത്തനം പൂർത്തിയായത്.
പിടികൂടിയത് വലിയ വിഷമില്ലാത്ത കാട്ടുപാമ്പാണെന്ന് സ്നേക്ക് റെസ്ക്യൂ ടീം സംശയിക്കുന്നു. ജനവാസ മേഖലയിൽ നിന്ന് അകലെയുള്ള സുരക്ഷിത സ്ഥലത്ത് പാമ്പിനെ തുറന്നുവിട്ടു.ഡ്രൈവർ പിയൂസും ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.മഴക്കാലമായതിനാൽ പാമ്പുകൾ വീടുകളിലും വാഹനങ്ങളിലും കയറാനുള്ള സാധ്യത കൂടുതലാണ്. വാഹനങ്ങൾ ഉപയോഗിക്കുന്നതിന് മുൻപ് പരിശോധന നടത്തണമെന്നും ജാഗ്രത പാലിക്കണമെന്നും വനം വകുപ്പും രക്ഷാപ്രവർത്തകരും നിർദേശിച്ചു.





