
തിരുവനന്തപുരം ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകരും പൊലീസും തമ്മിൽ സംഘർഷം. സ്റ്റേഷനിൽ വച്ച് പൊലീസ് മർദിച്ചെന്ന് അഭിഭാഷകർ. അഭിഭാഷക സംഘത്തെ പൊലീസ് തടഞ്ഞത് രൂക്ഷമായി വാക്കുതർക്കത്തിലേക്ക് നയിച്ചു.
ആറ്റിങ്ങൽ കോടതിയിലെ അഭിഭാഷകനായ മിഥുനാണ് പൊലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതിന് പിന്നാലെയാണ് തർക്കമുണ്ടായത്. അഭിഭാഷക വേഷത്തിലല്ലാതെ എത്തിയ മിഥുനെ പൊലീസ് തടഞ്ഞു. കാരണം പറയാതെ സ്റ്റേഷനിലേക്ക് കടക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തു. പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം.
ഇതിൽ പ്രകോപിതനായ അഭിഭാഷകൻ, പാറാവുകാരനെ തള്ളിത്താഴെയിട്ടെന്ന് പൊലീസ് ആരോപിച്ചു. തർക്കമായതോടെ മടങ്ങിയ മിഥുൻ കൂടുതൽ അഭിഭാഷകരുമായി സ്റ്റേഷനിലെത്തി പ്രതിഷേധിക്കുകയായിരുന്നു.
അതേസമയം പൊലീസ് പ്രകോപനപരമായി പെരുമാറുകയായിരുന്നുവെന്നും വിവരാവകാശ അപേക്ഷ നൽകാനാണ് സ്റ്റേഷനിൽ എത്തിയതെന്നും അഭിഭാഷകൻ മിഥുൻ വിശദീകരിച്ചു.





