Kollam

കൊട്ടാരക്കര ടിപ്പർ ദുരന്തം: ഡ്രൈവർക്ക് ഹെവി ലൈസൻസില്ല, ജിപിഎസ് ഓഫാക്കി ,ടിപ്പറിന്റെ ഫിറ്റ്നസ് റദ്ദാക്കി ആർ ടി ഓ

Please complete the required fields.





കൊട്ടാരക്കര: നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്ന് പേർ മരിച്ച സംഭവത്തിൽ കടുത്ത നിയമലംഘനങ്ങൾ നടന്നതായി ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. അപകടമുണ്ടാക്കിയ ഡ്രൈവർക്ക് ടിപ്പർ ഓടിക്കാനുള്ള ഹെവി ലൈസൻസ് ഉണ്ടായിരുന്നില്ല. ഒരു മാസം മുൻപ് ഗൾഫിൽ നിന്നെത്തിയ ഇയാളുടെ അമിതവേഗതയാണ് അപകടത്തിന് കാരണമായത്. അപകടസമയത്ത് വാഹനത്തിന്റെ ജിപിഎസ് സംവിധാനം ഓഫാക്കിയ നിലയിലായിരുന്നു.

അപകടമുണ്ടാക്കിയ ടിപ്പർ ലോറിക്ക് 17 വർഷത്തെ പഴക്കമുണ്ട്. മുൻപും പലതവണ നിയമലംഘനങ്ങൾക്ക് ഈ വാഹനം പിടിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചതെങ്കിലും നിലവിൽ ഫിറ്റ്നസിൽ ഗുരുതരമായ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ശരിയായ രീതിയിലാണോ ഫിറ്റ്നസ് അനുവദിച്ചതെന്ന് വിശദമായി പരിശോധിക്കുമെന്നും വാഹനത്തിന്റെ ഫിറ്റ്നസ് ആർടിഒ റദ്ദാക്കിയതായും ട്രാൻസ്പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി.

മണ്ണ് കയറ്റിവന്ന ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് കുടവട്ടൂർ സ്വദേശി ഹരിലാൽ (54), കാർമൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പാർത്ഥിപ്, നീലേശ്വരം സ്വദേശി അജയകുമാർ എന്നിവരാണ് മരണപ്പെട്ടത്. ബസ് സ്റ്റോപ്പിലുണ്ടായിരുന്ന നാല് വിദ്യാർത്ഥികൾക്കും ടിപ്പർ ഡ്രൈവർ ചവറ സ്വദേശി നിസാമിനും പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ട് വിദ്യാർത്ഥികളുടെ നില ഗുരുതരമായി തുടരുകയാണ്. ഇതിൽ ഒരാൾ വെന്റിലേറ്ററിലാണ്.

Related Articles

Back to top button