മണ്ണുമായെത്തിയ ടിപ്പർ ലോറി ദുരന്തമായി; ജീവൻ നഷ്ടമായത് പത്താം ക്ലാസ് വിദ്യാർത്ഥിയുൾപ്പടെ മൂന്ന് പേർക്ക്, മരിച്ചവരെ തിരിച്ചറിഞ്ഞു

കൊല്ലം: കൊല്ലം കൊട്ടാരക്കര നിലേശ്വരത്തുണ്ടായ ടിപ്പർ അപകടത്തിന്റെ ഞെട്ടലിലാണ് ഒരു നാട് മുഴുവനും . എട്ട് പേരാണ് അപകടത്തിൽപ്പെട്ടത് .
വിദ്യാർത്ഥിയുൾപ്പടെ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത് . അഞ്ച് പേർക്ക് പരിക്കേറ്റു. മരിച്ച മൂന്ന് പേരെയും തിരിച്ചറിഞ്ഞു. കുടവട്ടൂർ സ്വദേശിയായ ഹരിലാൽ (54), കാർമൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പാർത്ഥിപ്, നീലേശ്വരം മുക്കോണിമുക്ക് സ്വദേശിയായ അജയകുമാർ (45) എന്നിവരാണ് മരിച്ചത്.പുറത്തെടുത്തവരിൽ അഞ്ച് പേർ പരിക്കേറ്റ് ചികിത്സയിലാണ്. ബസ് സ്റ്റോപ്പിലുണ്ടായിരുന്ന വിദ്യാർത്ഥികളായ കുശാൽ (15), ഋഷഭ് ബോബൻ (15), നവനീത് (13), ജിബി മോൾ (15) എന്നിവർക്കും ടിപ്പറിൻ്റെ ഡ്രൈവർ ചവറ സ്വദേശിയായ നിസാം എന്നയാൾക്കുമാണ് പരിക്കേറ്റത്.
ഇവരിൽ 2 പേർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ഒരാൾ ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടു പേർ മെഡിസിറ്റിയിലും ചികിത്സയിലാണ്. പരിക്ക് ഗുരുതരമാണെന്നാണ് സൂചന. ഋഷഭ്, കൗശൽ എന്നിവരാണ് മെഡിസിറ്റിയിൽ ചികിത്സയിലുള്ളത്. ഇതിൽ ഒരാൾ വെൻ്റിലേറ്ററിലാണ്.
നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ്റ്റോപ്പിലേക്ക് പാഞ്ഞു കയറിയാണ് അപകടം ഉണ്ടായത്. മണ്ണ് കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. ബസ് കാത്ത് നിന്ന കുട്ടികൾക്ക് മുകളിലേക്ക് ടിപ്പര്‍ മറിയുകയായിരുന്നു. കുട്ടികൾ ടിപ്പറിനടിയിൽ അകപ്പെട്ടു. എട്ടുപേരെയാണ് പേരെയാണ് പുറത്തെടുത്തത്. രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്.





