
പന്തീരാങ്കാവ്: യുവതിയെ ബലാത്സംഗംചെയ്ത കേസിൽ യുവാവിനെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയിൽ ഒളവണ്ണ കള്ളിക്കുന്ന് വാരിയത്ത് അയിഷാസ് ഹൗസിൽ മുഹസിൻ റോഷനാണ് (23) അറസ്റ്റിലായത്. റോഷനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
യുവതിയുടെ വീട്ടിനടുത്തുള്ള സുഹൃത്ത് മുഖേനയാണ് റോഷൻ യുവതിയുമായി പരിചയപ്പെടുന്നത്. സൗഹൃദത്തിലായതോടെ ഫോട്ടോ അയച്ചുനൽകാൻ സമ്മർദം ചെലുത്തുകയും യുവതി ഫോട്ടോ അയച്ചു നൽകുകയും ചെയ്തിരുന്നു. തുടർന്ന് വീട്ടിൽ വരുകയും നിർബന്ധിച്ച് ഫോട്ടോ എടുക്കുകയും ചെയ്തതായും യുവതിയുടെ പരാതിയിൽ പറയുന്നു.
രണ്ടുദിവസംമുമ്പ് രാത്രിയിൽ മതിൽചാടിക്കടന്ന് വീട്ടിൽവന്ന്, ഫോട്ടോ സാമൂഹികമാധ്യമങ്ങൾവഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ഓൺലൈൻ വഴി വസ്ത്രങ്ങൾ വിൽക്കുന്ന ഗ്രൂപ്പുകളിൽ അംഗമായി, സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് ഫോട്ടോകൾ വാങ്ങിക്കുന്നതായി സൂചനയുണ്ട്. ലക്ഷദ്വീപിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എൻ. ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.





