
കണ്ണൂര്‍: മുംബൈയിൽ നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി ഉയർന്നത് യാത്രക്കാരെയും അധികൃതരെയും ഒരേപോലെ ആശങ്കയിലാഴ്ത്തി.
വിമാനത്തിനുള്ളിൽ നിന്ന് ബോംബ് ഭീഷണിയടങ്ങിയ വെള്ളപ്പേപ്പർ കണ്ടെത്തിയതിനെ തുടർന്ന്, കണ്ണൂർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത വിമാനം ഉടൻ തന്നെ ഐസൊലേഷൻ റൺവേയിലേക്ക് മാറ്റി.
സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയ ശേഷം വിമാനത്തിൽ വിശദമായ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഇൻഡിഗോയുടെ മറ്റൊരു സർവീസിനെ ബാധിച്ച പക്ഷിയിടി വാർത്തയും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്.
ബെംഗളൂരുവിൽ നിന്നും മുംബൈയിലേക്ക് പറന്നുയർന്ന ഇൻഡിഗോയുടെ 6E 6283 ഫ്ലൈറ്റാണ് കഴിഞ്ഞ വെള്ളിയാഴ്ച റൺവേയിൽ വെച്ച് പക്ഷിയിടിച്ചതിനെ തുടർന്ന് അടിയന്തിരമായി തിരിച്ചിറക്കിയത്.
പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ കാരണം വിമാനം സുരക്ഷിതമായി നിലത്തിറക്കാനും വലിയൊരു അപകടം ഒഴിവാക്കാനും സാധിച്ചു. സംഭവിച്ചത് കഴിഞ്ഞ ദിവസമാണെങ്കിലും ഔദ്യോഗിക കേന്ദ്രങ്ങൾ ഇന്നാണ് ഈ വിവരം പുറത്തുവിട്ടത്.പക്ഷിയിടിയെ തുടർന്ന് വിമാനത്തിന് എന്തെങ്കിലും തരത്തിലുള്ള സാങ്കേതിക തകരാറുകളോ കേടുപാടുകളോ സംഭവിച്ചിട്ടുണ്ടോ എന്ന് എൻജിനീയർമാരുടെ സംഘം വിശദമായി പരിശോധിച്ച് വരികയാണ്.




