
മാഡ്രിഡ്: ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ രൂക്ഷമായതോടെ മൂന്ന് ലക്ഷത്തോളം ആളുകളെ വിവിധ മേഖലകളിൽ നിന്ന് ഒഴിപ്പിച്ചു. സ്ഥിതി ഗുരുതരമായതോടെ സ്പെയിൻ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.തുടർച്ചയായ ഉഷ്ണതരംഗവും ശക്തമായ വരണ്ട കാറ്റുമാണ് കാട്ടുതീ വേഗത്തിൽ പടരാൻ പ്രധാന കാരണം.
സ്പെയിനിൽ തലസ്ഥാനമായ മാഡ്രിഡിന് സമീപവും അവില പ്രവിശ്യയിലും പടർന്നുപിടിച്ച രണ്ട് വൻ കാട്ടുതീകൾ ഒന്നായി ചേർന്ന് കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. നിരവധി വീടുകളും കൃഷിയിടങ്ങളും നശിച്ചു.
ഫ്രാൻസിലും സ്ഥിതി നിയന്ത്രണാതീതമാണ്. വിനോദസഞ്ചാര കേന്ദ്രമായ കാപ് ഫെറെ ഉപദ്വീപിൽ നിന്ന് ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ബോട്ട് മാർഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ഇവിടെ 19,000 ഹെക്ടറിലധികം വനമാണ് ഇതിനകം കത്തിനശിച്ചത്.സ്ഥിതിഗതികൾ കൈവിട്ടുപോകുന്ന സാഹചര്യത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ യൂറോപ്യൻ യൂണിയന്റെ അടിയന്തര സഹായം തേടി. അഗ്നിശമന വിമാനങ്ങളും രക്ഷാപ്രവർത്തക സംഘങ്ങളും ഉൾപ്പെടെയുള്ള സഹായമാണ് ഇ.യുവിനോട് അഭ്യർത്ഥിച്ചത്. കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ തീ നിയന്ത്രണവിധേയമാക്കാൻ സാധിക്കില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്.





