India

രാമനവമി ദിനാഘോഷവുമായി ബന്ധപ്പെട്ട് വ്യാപക ആക്രമണം; ആറ് സംസ്ഥാനങ്ങളിലായി രണ്ട് പേർ മരിച്ചു

Please complete the required fields.




രാമനവമി ദിനാഘോഷവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ വ്യാപക ആക്രമണം. ആറ് സംസ്ഥാനങ്ങളിലായി നടന്ന സംഘർഷങ്ങളിൽ രണ്ട് പേർ മരിച്ചു. മഹാരാഷ്ട്ര, ബീഹാർ, പശ്ചിമ ബംഗാൾ, ഗുജറാത്ത്, കർണാടക, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് അതിക്രമം നടന്നത്. മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും ഓരോ മരണം വീതം റിപ്പോർട്ട് ചെയ്തു. ഇന്ത്യ ടുഡേ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

മഹാരാഷ്ട്രയിൽ ഔറംഗബാദ്, മലാഡ്, ജൽഗാവ് എന്നിവിടങ്ങളിൽ അതിക്രമം നടന്നു. ഔറംഗബാദിലെ ഒരു രാമ ക്ഷേത്രത്തിനു പുറത്ത് രണ്ട് പേർ തമ്മിൽ നടന്ന ഏറ്റുമുട്ടൽ പിന്നീട് വലിയ സംഘർഷത്തിലേക്ക് നയിച്ചു. അക്രമകാരികൾ 13 വാഹങ്ങൾ അഗ്നിക്കിരയാക്കി. 500 പേരടങ്ങുന്ന സംഘം പെട്രോൾ നിറച്ച കുപ്പികളും കല്ലുകളും എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇവരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകവും പ്ലാസ്റ്റിക് ബുള്ളറ്റുകളും പ്രയോഗിച്ചു. സംഘർഷത്തിനിടെ പരുക്കേറ്റ 51 വയസുകാരൻ ഷെയ്ഖ് മുനീറുദ്ദീൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റു.

മലാഡിലെ ശോഭാ യാത്രയിൽ ഉയർന്ന ശബ്ദത്തിൽ പാട്ട് വച്ചത് ചോദ്യം ചെയ്തതിനു പിന്നാലെ മറ്റൊരിടത്ത് രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. സംഭവത്തിൽ 20 പേർ അറസ്റ്റിലായി. ജൽഗാവിൽ മുസ്ലിം പള്ളിയിൽ നിസ്കാരം നടന്നുകൊണ്ടിരിക്കെ പുറത്ത് ഉച്ചത്തിൽ പാട്ട് വച്ചതിനെച്ചൊല്ലി ഇരു വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. 45 പേരാണ് ഇവിടെ അറസ്റ്റിലായത്.

പശ്ചിമ ബംഗാളിലെ ഹൗറയിലും ദൽഖോലയിലുമാണ് സംഘർഷമുണ്ടായത്. അക്രമകാരികൾ ഹൗറയിൽ വാഹനങ്ങൾക്ക് തീവെക്കുകയും കടകൾ തകർക്കുകയും ചെയ്തു. ദൽഖോലയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരുക്കേൽക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച വീണ്ടും ഇവിടെ കലാപമുണ്ടായി.

ഗുജറാത്തിൽ ഫത്തേഹ്പുരയിലാണ് സംഘർഷമുണ്ടായത്. അക്രമകാരികൾ വാഹനങ്ങൾ തകർക്കുകയും പരസ്പരം കല്ലെറിയുകയും ചെയ്തു. സംഭവത്തിൽ 24 പേർ പിടിയിലായി. കർണാടകയിലെ ഹസനിൽ മുസ്ലിം പള്ളിക്ക് സമീപത്തുവച്ചുണ്ടായ സംഘർഷത്തിൽ 4 പേർക്ക് പരുക്കേറ്റു. യുപിയിലെ ഷാഹി പള്ളിക്ക് സമീപം വച്ചുണ്ടായ സംഘർഷത്തിൽ ആളുകൾ പരസ്പരം ഏറ്റുമുട്ടി. പള്ളിക്കരികിലൂടെ ഘോഷയാത്ര കടന്നുപോകുമ്പോൾ ഉച്ചത്തിൽ പാട്ടുവച്ചതാണ് ഏറ്റുമുട്ടലിനു കാരണമായതെന്ന് പൊലീസ് പറയുന്നു.

Related Articles

Leave a Reply

Back to top button