വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ നാദാപുരം വാണിമേലിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ അക്രമം

കോഴിക്കോട് : തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടെ നാദാപുരം വാണിമേലിൽ അക്രമം. രണ്ട്പേർ ആശുപത്രിയിൽ. വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെയാണ് വാണിമേലിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ അക്രമം നടന്നത്.
കുയ്തേരിയിൽ ഇരുപതോളം മുസ്ലിം ലീഗ് പ്രവർത്തകർ സംഘടിച്ച് അക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ പറഞ്ഞു. സിപിഐ എം വാണിമേൽ ലോക്കൽ കമ്മറ്റി അംഗം കിടഞ്ഞോത്ത് അജേഷ് (46), ഡിവൈ എഫ് ഐ വാണിമേൽ മേഖല ട്രഷറർ മംഗലശ്ശേരി അമൽശേഖർ (28) എന്നിവരാണ് കൂട്ട അക്രമത്തിന് ഇരയായത്.
ഇന്ന് പകൽ ഒരു മണിയോടെ കുയ്തേരിയിലെ വീടുകളിൽ വോട്ടേഴ്സ് സ്ലിപ്പ് വിതരണം നടത്തുന്നതിനിടെയാണ് കൊയിലോത്താം കണ്ടി അശാഫ് , മുഹമ്മദലി, അഷ്കർ , മച്ചുകുന്നത്ത് നൗഷാദ് എന്നിവരുടെ നേത്വത്തിലുള്ള സംഘമാണ് അക്രമിച്ചതെന്ന് പരിക്കേറ്റവർ പറഞ്ഞു.
മുസ്ലിം വീടുകളിൽ എൽഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് സ്ലിപ്പ് നൽകിയാൽ കൊന്നു കളയും എന്ന് അക്രോശിച്ചാണ് അവർ ക്രൂരമായി അക്രമിച്ചതെന്ന് പരിക്കേറ്റ അജേഷും അമലും പറഞ്ഞു. ഇരുമ്പ് വടികൊണ്ടും ഇൻ്റർലോക്ക് ടൈയിൽ ഉപയോഗിച്ചുമാണ് അക്രമിച്ചത്. പരിക്കേറ്റ ഇരുവരേയും നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇകെ വിജയൻ എംഎൽഎ , ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി പ്രദീപ് കുമാർ , എൽ ഡി എഫ് നേതാക്കളായ എ മോഹൻദാസ് , കെ. എൻ നാണു തുടങ്ങിയ നേതാക്കൾ സന്ദർശിച്ചു.





