Palakkad

കോടതി കയറിയിറങ്ങി ‘നായ കടിച്ച ചെരിപ്പ്’; തെരുവ്‌നായ കടിച്ച ചെരിപ്പ് നന്നാക്കി നൽകിയില്ല, കമ്പനിക്ക് പിഴയിട്ട് ഉപഭോക്തൃ കോടതി

Please complete the required fields.




പാലക്കാട്: തെരുവ്‌നായ കടിച്ച് കേടുപാടുണ്ടായ ചെരിപ്പ് നന്നാക്കാൻ സഹായിക്കാതിരുന്ന നിർമ്മാണ കമ്പനിക്ക് ഉപഭോക്തൃ കോടതിയുടെ പിഴ. പരാതിക്കാരന് 5000 രൂപ നഷ്ടപരിഹാരം നൽകാനും പുതിയ ചെരിപ്പ് വാങ്ങി നൽകാനുമാണ് കോടതി ഉത്തരവിട്ടത്. സാമൂഹികപ്രവർത്തകനായ ബോബൻ മാട്ടുമന്ത നൽകിയ പരാതിയിലാണ് പാലക്കാട് ഉപഭോക്തൃ കോടതിയുടെ വിധി.

2025 ഒക്ടോബർ 20-ന് പാലക്കാട് നഗരത്തിലെ കടയിൽ നിന്ന് 695 രൂപയ്ക്കാണ് ബോബൻ ചെരിപ്പ് വാങ്ങിയത്. അന്ന് വൈകീട്ട് ക്ഷേത്രദർശനത്തിന് പോയപ്പോൾ അഴിച്ചുവെച്ച ചെരിപ്പ് തെരുവ്‌നായ കടിച്ച് നശിപ്പിക്കുകയായിരുന്നു.തുടർന്ന് ചെരിപ്പ് നന്നാക്കാൻ പലയിടത്തും ശ്രമിച്ചെങ്കിലും മെറ്റീരിയൽ ലഭിച്ചില്ല. ഇതിനെത്തുടർന്ന് കമ്പനിയുടെ വാട്‌സാപ്പ് നമ്പറിൽ ബന്ധപ്പെട്ട്, ആവശ്യമായ മെറ്റീരിയൽ തന്നാൽ ചെലവ് വഹിച്ചുകൊണ്ട് താൻ തന്നെ ചെരിപ്പ് നന്നാക്കിക്കോളാമെന്ന് ബോബൻ അഭ്യർത്ഥിച്ചു. എന്നാൽ കമ്പനി സഹകരിക്കാൻ തയ്യാറായില്ല.

ഇതേത്തുടർന്നാണ് ബോബൻ അഭിഭാഷകൻ രതീഷ് ഗോപാലൻ മുഖേന ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയത്. കോടതിയുടെ ഇടപെടലിനെത്തുടർന്ന് നടന്ന മധ്യസ്ഥ ചർച്ചകൾക്ക് ശേഷമാണ് കമ്പനി നഷ്ടപരിഹാരവും പുതിയ ചെരിപ്പും നൽകാൻ നിർബന്ധിതരായത്. 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമാണ് ഈ നടപടി.

Related Articles

Back to top button