
പാലക്കാട്: ജില്ലയില്‍ വീണ്ടും ഡെങ്കിപ്പനി മരണം. ചിറ്റൂര്‍ പെരുമാട്ടി പള്ളിച്ചാര്‍ത്തുകുളമ്പ് സ്വദേശി ഗീത (45) ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയായിരുന്നു മരണം സംഭവിച്ചത്. അങ്കണവാടി ജീവനകാരിയായിരുന്നു ഇവർ.
പാലക്കാട് ജില്ലയില്‍ ഈ മാസം ഡെങ്കിപ്പനി മൂലമുള്ള നാലാമത്തെ മരണമാണിത്. മെയില്‍ 2 പേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു.
അതേസമയം കോഴിക്കോട് മാവൂരില്‍ പനി ബാധിച്ച് മരിച്ച മധ്യവയസ്‌കയ്ക്ക് ഷിഗെല്ല സ്ഥിരീകരിച്ചതോടെ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ് ആരോഗ്യവകുപ്പ്. മാവൂര്‍ പാറമ്മല്‍ സ്വദേശി സുനിത(54) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധന ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തും. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ ആറുപേരാണ് ഷിഗെല്ല ബാധിച്ച് മരിച്ചത്. ഇന്നലെ സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു.
ഈഡിസ് കൊതുകുകള്‍ പരത്തുന്ന ഒരു വൈറല്‍ രോഗമാണ് ഡെങ്കിപ്പനി. ‘ബ്രേക്ക്‌ബോണ് ഫീവര്‍’ എന്നും ഇത് അറിയപ്പെടുന്നു. ഡെങ്കിപ്പനി എല്ലാ പ്രായത്തിലുള്ള ആളുകളേയും ബാധിക്കാം. ഉയര്‍ന്ന പനിയും പനിയുടേതായ ലക്ഷണങ്ങളുമാണ് ഇതിനുള്ളത്. രോഗമുള്ള ഒരാളെ കടിക്കുമ്പോള്‍ വൈറസുകള്‍ കൊതുകിന്റെ ഉമിനീര് ഗ്രന്ധിയില്‍ എത്തുകയും മറ്റൊരാളെ ഈ കൊതുക് കടിക്കുമ്പോള്‍ അത് അയാളുടെ രക്തത്തില്‍ കലര്‍ന്ന് രോഗമുണ്ടാകുകയും ചെയ്യുന്നു.





