പാചകവാതക ക്ഷാമം രൂക്ഷം: കൊല്ലങ്കോട് മേഖലയിൽ 12 ഹോട്ടലുകൾ പൂട്ടി; പ്രതിസന്ധിയിലായി തൊഴിലാളികളും ഉടമകളും

കൊല്ലങ്കോട്: പാചകവാതക സിലിണ്ടറുകളുടെ ലഭ്യതക്കുറവ് മൂലം പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഹോട്ടൽ മേഖല സ്തംഭനാവസ്ഥയിൽ. കൊല്ലങ്കോട്, കൊടുവായൂർ, വടവന്നൂർ തുടങ്ങി എട്ടോളം പഞ്ചായത്തുകളിലായി പന്ത്രണ്ടിലധികം ഹോട്ടലുകളാണ് ഇതിനോടകം അടച്ചുപൂട്ടിയത്. നെന്മാറയിൽ തുടങ്ങിയ പ്രതിസന്ധി ഇപ്പോൾ ചിറ്റൂർ നഗരസഭയിലേക്കും വ്യാപിച്ചിരിക്കുകയാണ്.
തുടക്കത്തിൽ നെന്മാറയിലാണ് മൂന്ന് ഹോട്ടലുകൾ അടച്ചതെങ്കിലും പിന്നീട് എട്ട് പഞ്ചായത്തുകളിലായി 12ലധികം ചെറുതും വലുതുമായ ഹോട്ടലുകൾ അടച്ചു. ചിറ്റൂർ നഗരസഭയിലും ചില ഭക്ഷണ വിൽപന കേന്ദ്രങ്ങൾ പൂട്ടുകയായിരുന്നു. ചില ഹോട്ടലുകൾ വിറക് ഉപയോഗിച്ച് പാചകം നടത്തുന്നുണ്ടെങ്കിലും കാര്യക്ഷമമായി മുന്നോട്ടുപോകാൻ സാധിച്ചിട്ടില്ല എന്ന് ചെറുകിട ഹോട്ടൽ ഉടമകൾ പറയുന്നു.
പാചകവാതക ക്ഷാമം തുടരുകയാണെങ്കിൽ വേറെ ഈ മേഖല വിട്ട് വേറെ മേഖലയിലേക്ക് പോകേണ്ട അവസ്ഥയിലാണ് ഹോട്ടൽ ഉടമകൾ. വാടകക്ക് പ്രവർത്തിക്കുന്ന ഹോട്ടലുകൾ അടച്ചുപൂട്ടിയിട്ടും വാടക നൽകേണ്ട അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. തൊഴിൽനഷ്ടം നേരിടുന്നതിനാൽ ബാങ്ക് വായ്പകൾ മുടങ്ങിയ അവസ്ഥയും ഉണ്ട്. തൊഴിലാളികളും ദുരിതത്തിലാണ്. ഹോട്ടലിൽ ജോലി ചെയ്തിരുന്ന ഉത്തരേന്ത്യൻ തൊഴിലാളികൾ പലരും നാട്ടിലേക്ക് പോയി. ചെറുകിട ഹോട്ടലുകളിൽ നാലു മുതൽ 14 വരെ ജീവനക്കാരാണ് ജോലി ചെയ്തിരുന്നത്. ഇവരുടെയെല്ലാം ജോലി ഇല്ലാതാവുകയാണ്.





