
കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരിൽ കുറുനരിയുടെ ആക്രമണം. വെള്ളിയാഴ്ച ചെറുവാടി പള്ളിയിൽ നിന്നും നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കീഴുപറമ്പ് സ്വദേശി മാട്ടത്തൊടി നിസാമിന്റെ മകൻ ജസ്മലിന് (12) കടിയേറ്റു. വിദ്യാർഥിയുടെ കാലിനാണ് പരിക്കേറ്റത്.
ഉടൻ തന്നെ നാട്ടുകാർ ചേർന്ന് വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് ആവശ്യമായ അടിയന്തര പ്രതിരോധ കുത്തിവെപ്പും വിദഗ്ധ ചികിത്സയും നൽകിവരികയാണ്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
ജനവാസ മേഖലയിൽ പകൽസമയത്ത് കുറുനരിയുടെ സാന്നിധ്യമുണ്ടായതും വിദ്യാർഥിയെ ആക്രമിച്ചതും നാട്ടുകാരെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.





