
പാലക്കാട് : പാലക്കാട് ധോണിയെ വിറപ്പിച്ച കൊമ്പൻ പിടി സെവൻ വീണ്ടും കാഴ്ചയുടെ ലോകത്തേക്ക് വരുന്നു . ഇപ്പോൾ രണ്ട് വശത്തുമുള്ളവരെ തിരിച്ചറിയാൻ ആനയ്ക്ക് കഴിയുന്നുണ്ട്. പി ടി സെവന്റെ കാഴ്ച തിരിച്ചു കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് വന്യജീവി സംരക്ഷണ വാരാഘോഷത്തിന്റെ ഭാഗമായി ധോണിയിൽ ആന ക്യാമ്പ് സന്ദർശിച്ച വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. പിടി 7 ന്റെ കണ്ണുകളെ ബാധിച്ച തിമിരം മെല്ലെ കുറയുന്നുണ്ട്.
കാട് കുലുക്കി നടന്ന പഴയ കൊമ്പനല്ല. പാപ്പന്റെ ചട്ടത്തിന് അനുസരണയോടെ തല കുലുക്കുന്ന നല്ല നാട്ടനയായി മാറി വരുന്നു. അതുപോലെ ആന ക്യാമ്പിൽ വെറ്റിനറി ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. വനം വന്യജീവി വരാഘോഷത്തിന്റെ ഭാഗമായി പാപ്പന്മാരെയും ആദരിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.
നാല് വർഷത്തോളം പാലക്കാട് ധോണി പ്രദേശത്തിന്റെ ഉറക്കം കെടുത്തിയ കാട്ടുകൊമ്പനായിരുന്നു പാലക്കാട് ടസ്കർ സെവൻ എന്ന പിടി 7. ശ്രമകരമായ ദൗത്യത്തിലൂടെയാണ് ആനയെ വനം വകുപ്പ് അന്ന് പിടികൂടിയത്. ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ അമ്പത് മീറ്റർ അകലെനിന്ന് ആനയുടെ ചെവിക്ക് പിന്നിലേക്ക് മയക്കുവെടി ഉതിർക്കുകയായിരുന്നു. ധോണി എന്നാണ് പിടി 7ന് വനം മന്ത്രി നൽകിയ ഔദ്യോഗിക പേര്.





