കായക്കൊടി സ്വദേശിയായ യുവാവിന്റെ മരണം ഭാര്യയുടെ പ്രസവചികിത്സയ്ക്ക് എത്തിയപ്പോൾ; അന്വേഷണം ആരംഭിച്ച് മെഡിക്കൽ കോളേജ് പൊലീസ്

കോഴിക്കോട് : മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം ജീപ്പിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു. കായക്കൊടി സ്വദേശി വിനു പ്രസാദ് (27) ആണ് മരിച്ചത്. ഭാര്യ അനുസ്മയയുടെ പ്രസവചികിത്സയ്ക്ക് കൂട്ടിരിക്കാനായി എത്തിയതായിരുന്നു വിനു.
ഇന്ന് രാവിലെയോടെയാണ് സംഭവം. മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ഭാര്യയെ പ്രസവത്തിനായി പ്രവേശിപ്പിച്ചിരുന്നു. ഇവർക്കൊപ്പം കൂട്ടിരിപ്പിന് എത്തിയ വിനുവിനെ രാവിലെ ജീപ്പിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുനൽകും. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. കായക്കൊടി-മൊകേരി-കുറ്റ്യാടി റൂട്ടിലെ ജനകീയം ജീപ്പ് ഡ്രൈവറാണ് വിനു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം തുടരുകയാണ്.





