ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച്ച; നീലഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

നീലഗിരി ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി ദാരുണമായി കൊല്ലപ്പെട്ടു. ദേവാല മൂന്നാം ബ്ലോക്കിലെ പ്ലാന്റേഷൻ തൊഴിലാളിയായ ബാലസുബ്രഹ്മണ്യൻ (65) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്.
ഗൂഡല്ലൂർ കരിയ ഷോലയിലെ ഒരു സ്വകാര്യ തേയിലത്തോട്ടത്തിൽ ജോലിക്കിടെയാണ് ബാലസുബ്രഹ്മണ്യന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ബഹളം കേട്ട് മറ്റ് തൊഴിലാളികളും നാട്ടുകാരും ഓടിയെത്തിയപ്പോഴാണ് ബാലസുബ്രഹ്മണ്യനെ കാട്ടാന ചവിട്ടിക്കൊല്ലുന്നത് കണ്ടത്.ഉടൻ തന്നെ ഗുരുതര പരിക്കുകളോടെ അദ്ദേഹത്തെ പന്തല്ലൂർ താലൂക്കാശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിത്തന്നെ ഇദ്ദേഹം മരണപ്പെടുകയായിരുന്നു. പ്രദേശത്ത് കാട്ടാനകളുടെ ശല്യം രൂക്ഷമാണെന്നും തൊഴിലാളികളുടെ ജീവന് യാതൊരു സുരക്ഷയുമില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
വന്യമൃഗങ്ങളുടെ നിരന്തരമായ സാന്നിധ്യം മലയോര മേഖലയിലെ ജനങ്ങളിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തിൽ വന്യമൃഗ ആക്രമണങ്ങൾ അതിരൂക്ഷമായി തുടരുന്നത് മലയോര മേഖലകളിലെ ജനങ്ങളിൽ കടുത്ത ഭീതി പരത്തുന്നു. കൃഷിയിടങ്ങളിലും ജനവാസ മേഖലകളിലും നിരന്തരം ഇറങ്ങുന്ന കാട്ടാനകൾ വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടാനകളുടെ ചവിട്ടേറ്റും ആക്രമണത്തിലും നിരവധി വിലപ്പെട്ട ജീവനുകളാണ് ഇതിനോടകം പൊലിഞ്ഞത്.
പ്രതിരോധ പ്രവർത്തനങ്ങൾ പലതും പാഴാകുന്നുവെന്ന ആക്ഷേപം ശക്തമാണ്. വന്യമൃഗങ്ങളുടെ നിരന്തര ആക്രമണത്തിൽ പൊറുതിമുട്ടിയ ഹൈറേഞ്ച് നിവാസികൾ ഭയത്തോടെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്.





