രണ്ടു ദിവസം കടലില്‍ ഇറങ്ങേണ്ട, ബീച്ചിലേക്ക് യാത്രയും വേണ്ട; മത്സ്യത്തൊഴിലാളികള്‍ക്കും സഞ്ചാരികള്‍ക്കും ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അഥവാ INCOIS അറിയിച്ചു.
കോഴിക്കോട്: ചോമ്പാല FH മുതൽ രാമനാട്ടുകര വരെയുള്ള തീരങ്ങളിൽ ഇന്ന് രാത്രി 08.30 വരെ 2.8 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാല.
കണ്ണൂർ – കാസർകോട്: വളപ്പട്ടണം മുതൽ ന്യൂ മാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും 2.8 മുതൽ 3.4 മീറ്റർ വരെ തിര.
കന്യാകുമാരി: ഇന്ന് രാത്രി 08.30 വരെ 2.8 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിര.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് പൂർണമായും ഒഴിവാക്കണം.
കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും അപകടകരമാണ്.
മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കണം.
മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം.
തീരശോഷണത്തിനും സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശപ്രകാരം മാറി താമസിക്കണം.അപകട സാധ്യത കണക്കിലെടുത്ത് തീരദേശ ജില്ലകളിലെ അധികൃതർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.





