പുലര്‍ച്ച ഭാര്യയെ വിളിച്ചുണര്‍ത്തി മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടു, പണം നല്‍കാത്തതിന്റെ പേരില്‍ ക്രൂര മർദ്ദനം; ഭർത്താവ് അറസ്റ്റിൽ

നേമം: മദ്യപിക്കാന്‍ പണം നല്‍കാത്തതില്‍ പ്രകോപിതനായി ഭാര്യയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതിയെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. 21ന് പുലര്‍ച്ച ഒന്നോടെയായിരുന്നു സംഭവം. ഐരാണിമുട്ടം ചിറപ്പാറം ആറ്റുവരമ്പില്‍ വീട്ടില്‍ കുമാര്‍ദാസാണ് (40) അറസ്റ്റിലായത്. മേയ് 20ന് രാത്രി മദ്യപിച്ചെത്തിയ കുമാര്‍ദാസ് ഭാര്യയുമായി വഴക്കുണ്ടാക്കി.
പുലര്‍ച്ച ഭാര്യയെ വിളിച്ചുണര്‍ത്തി മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടു. പണം നല്‍കാത്തതിന്റെ പേരില്‍ കുമാര്‍ദാസ് യുവതിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സിഗരറ്റ് കൊണ്ട് ശരീരത്ത് പൊള്ളലേൽപ്പിച്ചു. സാരമായി പരിക്കേറ്റ യുവതി ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
ഇവർ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കുമാര്‍ദാസിനെ ഫോര്‍ട്ട് സി.ഐയും സംഘവും പിടികൂടിയത്. ഇയാള്‍ക്കെതിരേ ഫോര്‍ട്ട്, തമ്പാനൂര്‍, കരമന, വഞ്ചിയൂര്‍ സ്റ്റേഷനുകളില്‍ ഏഴ് ആക്രമണകേസുകളുണ്ട്. കിള്ളിപ്പാലത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.





