
ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടുത്തകാലത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ട. ബാങ്കോക്കിൽ നിന്നെത്തിയ രണ്ട് തായ്‌ലൻഡ് സ്വദേശികളിൽ നിന്നായി ഏകദേശം 48 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് കസ്റ്റംസ് വിഭാഗം പിടികൂടി.
മേയ് 22-നാണ് പ്രതികൾ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയത്. ഗ്രീൻ ചാനൽ വഴി പരിശോധനകൾ ഇല്ലാതെ കടന്ന് പോവുകയായിരുന്നു. പ്രതികളുടെ യാത്രാവിവരങ്ങളും പെരുമാറ്റത്തിലെ സംശയസ്പദമായ ലക്ഷണങ്ങളും അടിസ്ഥാനമാക്കി കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം ഇവരെ നേരത്തെ തന്നെ അടയാളപ്പെടുത്തി. തടഞ്ഞുനിർത്തി ലഗേജുകൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി.
ഇരുവരിൽ നിന്നുമായ മൊത്തം 47.805 കിലോഗ്രാം കഞ്ചാവ് ഇലകളാണ് കണ്ടെത്തിയത്. മണം പുറത്തുവരാത്ത രീതിയിൽ വാക്വം സീൽ ചെയ്ത 6 പാക്കറ്റുകളിലായാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. ഇതിൽ ഒന്നാം പ്രതിയുടെ ബാഗിൽ നിന്ന് 29 കിലോഗ്രാം തൂക്കം വരുന്ന 4 പാക്കറ്റുകളും, രണ്ടാം പ്രതിയുടെ ബാഗിൽ നിന്ന് 19 കിലോഗ്രാം തൂക്കം വരുന്ന 2 പാക്കറ്റുകളും കണ്ടെടുത്തു.
അടുത്ത കാലത്ത് രാജ്യത്തെ ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടക്കുന്ന ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നാണിത്. മണ്ണ് ഉപയോഗിക്കാതെ ധാതുലവണങ്ങൾ അടങ്ങിയ ലായനികളിലൂടെ വളർത്തിയെടുക്കുന്ന സസ്യങ്ങളിൽ നിന്നാണ് ‘ഹൈഡ്രോപോണിക് കഞ്ചാവ്’ നിർമ്മിക്കുന്നത്. സാധാരണ കഞ്ചാവിനേക്കാൾ വീര്യം കൂടിയതും വിലയേറിയതുമാണ്. ലഹരിയുടെ അളവ് കണക്കാക്കുന്നത് അതിലെ THC (Tetrahydrocannabinol) എന്ന ഘടകത്തിന്റെ അടിസ്ഥാനത്തിലാണ്.
സാധാരണ കഞ്ചാവിൽ THC എന്ന ഘടകം ഏകദേശം 5% മുതൽ 15% വരെയാണ്. ഹൈഡ്രോപോണിക് കൃഷി രീതിയിൽ വളര്‍ത്തിയവയ്ക്ക് 25% മുതൽ 35% വരെ വീര്യം വര്‍ധിക്കാം. ഘടകങ്ങളുടെ രൂക്ഷ ഗന്ധത്തിലാണ് ഇവ തിരിച്ചറിയുക. തായ് സ്വദേശികളുടെ ട്രോളി ബാഗിൽ വാക്വം സീൽ ചെയ്ത 6 പാക്കറ്റുകളിലായാണ് അപകടകരമായ ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്.





