
ഡൽഹി: രാജ്യത്ത് ഇന്ധനവിലയിൽ കുറവുണ്ടാകുമെന്ന് സൂചന. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. നിലവിലെ നിരക്കുകൾ തുടരുകയാണെങ്കിൽ അടുത്ത പത്തു ദിവസത്തിനുള്ളിൽ പെട്രോൾ, ഡീസൽ വിലയിൽ കുറവ് പ്രതീക്ഷിക്കാമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് നിലവിൽ ക്രൂഡ് ഓയിൽ വ്യാപാരം നടക്കുന്നത്. യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലവാരത്തിലേക്ക് വിലയെത്തിയിട്ടുണ്ട്. മെയ് 15-ന് ശേഷം രാജ്യത്ത് ഇന്ധനവിലയിൽ ലിറ്ററിന് ഏകദേശം 7.5 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു. യുഎസ്-ഇറാൻ സംഘർഷം തുടങ്ങിയ ശേഷം വന്ന ആദ്യ പരിഷ്കാരമായിരുന്നു ഇത്.
നിലവിൽ സ്വകാര്യ കമ്പനിയായ നയാര എനർജി ഇന്ധനവില കുറച്ചിട്ടുണ്ടെങ്കിലും, പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ ഇതുവരെ അതിന് തയ്യാറായിട്ടില്ല. ഒരു ബാരൽ ക്രൂഡ് ഓയിലിന്റെ വില 75 ഡോളറിന് സമീപം തുടരുകയാണെങ്കിൽ, അടുത്ത 6 മുതൽ 12 മാസം കൊണ്ട് ഇന്ധനക്കമ്പനികൾക്ക് തങ്ങളുടെ നഷ്ടം നികത്താൻ സാധിക്കുമെന്നാണ് വ്യവസായ മേഖലയുടെ കണക്കുകൂട്ടൽ.





