
കോട്ടയം: കേരള നിയമസഭയുടെ പുതിയ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചു. ഒരു കാലഘട്ടത്തിന്റെ ഓർമ്മ പുതുക്കലിനാണ് താൻ ഇവിടെയെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ കാഴ്ചപ്പാടോടെയാകും കാര്യങ്ങളെ സമീപിക്കുകയെന്നും ഭരണഘടനാപരമായ ചുമതലകൾ ഉത്തരവാദിത്തത്തോടെ നിർവഹിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി. സഭയിലെ 71 പുതുമുഖ എം.എൽ.എമാരെ സഭാകാര്യങ്ങളിൽ പ്രാപ്തരാക്കുന്നതിന് പ്രത്യേക പരിഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം അദ്ദേഹം ഉമ്മൻ ചാണ്ടിയുടെ വസതിയും സന്ദർശിച്ചിരുന്നു.
കേരള നിയമസഭയുടെ 25-ാമത് സ്പീക്കറായാണ് കോട്ടയം എം.എൽ.എയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തിൽ 101 വോട്ടുകൾ നേടിയാണ് അദ്ദേഹം വിജയിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.സി. മൊയ്തീന് 35 വോട്ടും, ബി.ജെ.പി സ്ഥാനാർത്ഥി ബി.ബി. ഗോപകുമാറിന് 3 വോട്ടും ലഭിച്ചു.
കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് സ്പീക്കർ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മത്സരിക്കുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ടായി. തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്നാണ് പുതിയ സ്പീക്കറെ ആനയിച്ച് കസേരയിലിരുത്തിയത്.





