
വയനാട്: മേപ്പാടി കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമുണ്ടായ ഭയാനകമായ മണ്ണിടിച്ചിലിൽ നാല് അതിഥി തൊഴിലാളികൾ ദാരുണമായി മരിച്ചു. അപകടത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു; മരണത്തിന്റെ വക്കിൽ നിന്നും അഞ്ച് പേർ അത്ഭുതകരമായി രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വയനാട് – കള്ളാടി തുരങ്കപാതയുടെ നിർമാണ സ്ഥലത്താണ് ദുരന്തം നടന്നത്.
രാവിലെ ഉണ്ടായ മണ്ണിടിച്ചിലിൽ പാലത്തിന് സമീപത്തെ കുന്ന് ഇടിഞ്ഞ് നിർമാണ സ്ഥലത്തേക്ക് പതിക്കുകയായിരുന്നു. തൊഴിലാളികളുമായി വന്ന രണ്ട് ബസുകൾ മണ്ണിനടിയിൽപ്പെട്ടതായാണ് റിപ്പോർട്ട്.
തുരങ്കപാതയ്ക്ക് വേണ്ടി നിർമിച്ച കോൺക്രീറ്റ് മതിൽ ഉൾപ്പെടെ തകർന്നുവീണു. അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേൽക്കുകയും അവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. ഹിര കുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താക്കൂർ, രജനീഷ്, തന്മയ് ഘോഷ്, കൂപമാൽ, കുഞ്ചു, സന്തോഷ് കുമാർ എന്നിവരാണ് ചികിത്സയിലുള്ളത്.ഇപ്പോഴും ആറ് പേരെ കാണാനില്ലെന്നാണ് വിവരം. ഇവർക്കായുള്ള തിരച്ചിൽ അതീവ ദുഷ്കരമായി തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ പെയ്ത അതിതീവ്ര മഴയാണ് അപകടത്തിന് ആക്കം കൂട്ടിയത്.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ വയനാട്ടിലെത്താൻ മുഖ്യമന്ത്രി മന്ത്രിമാർക്ക് നിർദേശം നൽകി. കാണാതായവർക്കായി ഫയർഫോഴ്സും നാട്ടുകാരും തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.





