
കോഴിക്കോട്: ഫോറസ്ററ് വിജിലൻസ് വിഭാഗം എ.പി.സി.സി.എഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഫ്ളയിങ് സ്ക്വാഡ് ഡി.എഫ്.ഒ എം.ടി ഹരിലാലിന്റെ നിർദേശനുസരണം കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ് റെയിഞ്ച് ഓഫീസറും ഫോറസ്ററ് ഇന്റലിജിൻസ് വിഭാഗവും താമരശ്ശേരി റെയിഞ്ച് സ്റ്റാഫും സംയുക്തമായി നടത്തിയ പരിശോധനയിൽ കസ്തൂരിയുമായി മൂന്ന് പേർ പിടിയിലായി. കസ്തൂരി മാനിൽ നിന്നും ശേഖരിച്ച കസ്തൂരി വില്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പന്തീരാങ്കാവ് സ്വദേശി അബ്ദുൾ സലാം, തലശ്ശേരി പെരിങ്ങത്തൂർ സ്വദേശി ഹാരിസ്, കോഴിക്കോട് കുരുവട്ടൂർ സ്വദേശി മുസ്തഫ എന്നിവർ വനം വകുപ്പിന്റെ പിടിയിലായത്.
കോഴിക്കോട് മാവൂർ റോഡിൽ കോട്ടൂളി ഐ.ഡി.ബി.ഐ ബാങ്കിന് സമീപത്ത് വെച്ചാണ് പ്രതികൾ സഞ്ചരിച്ച വാഹനം പിന്തുടർന്ന് സഹസികമായി കസ്തൂരി സഹിതം പിടികൂടിയത്. വന്യജീവി സംരക്ഷണ നിയമം 1972 ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തി സംരക്ഷിച്ചു വരുന്ന കസ്തൂരി മാനിനെ വേട്ടയാടി കൊന്ന് കസ്തൂരി ശേഖരിക്കുന്നത് മൂന്ന് വർഷം മുതൽ 8 വർഷം വരെ തടവ് ലഭിക്കുന്ന കുറ്റകൃത്യമാണ്. കോഴിക്കോട് ഫ്ളയിങ് സ്ക്വാഡ് റെയിഞ്ച് ഓഫീസർ പി പ്രഭാകരന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ എബിൻ എ, സെക്ഷൻ ഫോറസ്ററ് ഓഫീസർമാരായ ജഗദീഷ് കുമാർ, വബീഷ് എം, ബീറ്റ് ഫോറസ്ററ് ഓഫീസർമാരായ ആസിഫ് എ, മുഹമ്മദ് അസ്ലം സി, ശ്രീലേഷ് കുമാർ, ശ്രീനാഥ് കെ.വി, ഡ്രൈവർ പ്രസാദ് എന്നിവർ ഉൾപ്പെട്ട വനം വകുപ്പ് സംഘമാണ് പ്രതികളെ പിടികൂടിയത്. കേസ് തുടർ നടപടികൾക്കായി താമരശ്ശേരി റെയിഞ്ച് ഓഫീസിലേക്ക് കൈമാറും.





