
ആലപ്പുഴ: ചെങ്ങന്നൂർ മുളക്കുഴയിൽ വൻകവർച്ച . 20 പവൻ സ്വർണ്ണവും പതിനായിരം രൂപയുമാണ് കവർന്നത്. സംഭവത്തിൽ ചെങ്ങന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു . മുളക്കുഴ ഊരിക്കടവ് സ്വദേശി റോജി കുര്യന്റെ വീട്ടിലായിരുന്നു മോഷണം നടന്നത് . ജനലഴികൾ മുറിച്ചുമാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്.
പുലർച്ചെ നാലരയ്ക്ക് റോജിയുടെ ഭാര്യ ഡെയ്‌സി അടുക്കള ഭാഗത്ത് വെളിച്ചം കണ്ട് ബഹളം വെച്ചെങ്കിലും മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പണവും സ്വർണവും നഷ്ടപ്പെട്ടതറിയുന്നത്. സിസിടിവി ഉള്ളതിനാൽ വീടിന്റെ പിൻഭാഗം വഴിയാണ് കള്ളൻ അകത്തുകടന്നത്.
കഴിഞ്ഞ ദിവസം വീടിന് സമീപത്ത് സംശയാസ്പദമായി രണ്ടുപേരെ കണ്ടെന്ന് വീട്ടുകാർ പറഞ്ഞു. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് ചെങ്ങന്നൂർ പൊലീസ് പറഞ്ഞു.





