പൊതിച്ചോർ വിവാദം: ‘അന്നം മുടക്കിയതല്ല, കൈയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്’; തീരുമാനത്തിൽ ഉറച്ച് മന്ത്രി കെ. മുരളീധരൻ

ആലപ്പുഴ: പൊതിച്ചോർ വിവാദത്തിൽ താൻ പറഞ്ഞ നിലപാടിൽ യാതൊരു മലക്കംമറിച്ചിലുമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. തങ്ങൾ ചെയ്തത് അന്നം മുടക്കലല്ല, മറിച്ച് സർക്കാർ ഭൂമിയിലെ കൈയ്യേറ്റക്കാരെ ഒഴിപ്പിക്കലാണെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജിൽ നടപ്പിലാക്കിയ നിലവിലെ തീരുമാനം ആ ജില്ലയ്ക്ക് മാത്രം ബാധകമായ ഒന്നാണെന്നും അദ്ദേഹം വിശദീകരിച്ചു.
ആലപ്പുഴ ക്രിട്ടിക്കൽ കെയർ ബ്ലോക്കിലെ ജീവനക്കാരി ജോലിക്കെത്തിയപ്പോൾ, ഇത് തങ്ങളുടെ സ്ഥലമാണെന്നും പ്രവർത്തനം തുടരണമെങ്കിൽ വേറെ സ്ഥലം നൽകണമെന്നുമാണ് സേവാഭാരതിക്കാർ പറഞ്ഞത്.എന്നാൽ ഇത് ഏതെങ്കിലും സംഘടനകളുടെയോ വ്യക്തികളുടെയോ സ്വത്തല്ല, മറിച്ച് സർക്കാരിന്റേതാണ്. ഭക്ഷണം കൊടുക്കുന്നതിന് യാതൊരു തടസ്സവുമില്ല. എന്നാൽ സ്ഥലം കൈയ്യേറി വലിയ ബാനറുകൾ ഉയർത്തി ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത് അനുവദിക്കാനാകില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങാൻ തീരുമാനിച്ചതെന്നും മറ്റു സ്ഥലങ്ങളിൽ നിലവിലുള്ള രീതി തന്നെ തുടരുമെന്നും മന്ത്രി അറിയിച്ചു.
എന്നാൽ മറ്റിടങ്ങളിൽ നിന്ന് പരാതി ഉയർന്നാൽ സമാന നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ പ്രതിഷേധവുമായി എത്തിയ ഡിവൈഎഫ്ഐക്കും സേവാഭാരതിക്കുമെതിരെയും മന്ത്രി വിമർശനമുന്നയിച്ചു.
രണ്ടു കൂട്ടരും വലിയ കൊടികളും ബാനറുകളും കെട്ടി ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയാണ്. ആശുപത്രിക്ക് രാഷ്ട്രീയ നേതാക്കളുടെ പേരിടുന്നതും ബാനറുകൾ വച്ചുകെട്ടി പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ മന്ത്രി, വയനാട് ദുരന്തസമയത്ത് ഭക്ഷണം നൽകിയ വൈറ്റ് ഗാർഡിനോട് ചെയ്തത് മറന്നോയെന്നും ചോദിച്ചു.





