
കോഴിക്കോട്: മംഗലാപുരത്ത് നിന്ന് മോഷ്ടിച്ച ബൈക്കുമായി കാസർകോട് സ്വദേശി കോഴിക്കോട് പിടിയിൽ. കാസർകോട് ചേർക്കളം അബ്ദുൾ സുഹൈബ്(20) ആണ് പിടിയിലായത്. നടക്കാവ് കൊട്ടാരം റോഡിൽ വാഹന പരിശോധനക്കിടെ പൊലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ട ഇയാളെ നടക്കാവ് ഇൻസ്‌പെക്ടർ പി.കെ ജിജീഷ് അറസ്റ്റ് ചെയ്തു. വാഹന പരിശോധന സമയത്ത് പുറകിൽ നമ്പർ പ്ലേറ്റ് ഇല്ലാതെ മുൻവശം വ്യാജ നമ്പർ ഒട്ടിച്ച് വന്ന മോട്ടോർ സൈക്കിൾ പൊലീസിനെ കണ്ട് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് വാഹനം പരിശോധിച്ചപ്പോൾ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് മനസിലായി. എൻജിൻ നമ്പറും, ചെയ്സസ് നമ്പറും ഉപയോഗിച്ച് യഥാർത്ഥ ഉടമയെ കണ്ടെത്തുകയായിരുന്നു. മംഗലാപുരത്ത് കേസ് എടുത്തിരുന്നു.
സി.സി.ടി.വിയുടെ സഹാത്തോടെ വാഹനം ഓടിച്ച ആളെ കണ്ടെത്തുകയും അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും ചെയ്യുകയായിരുന്നു. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. മറ്റൊരു പ്രതിയുമായി കൂടി ചേർന്നാണ് വാഹനം മോഷ്ടിച്ചതെന്നാണ് പ്രതി പറയുന്നത്. നടക്കാവ് സബ് ഇൻസ്‌പെക്ടർമാരായ ബിനു മോഹൻ, ബാബു പുതുശ്ശേരി, എ.എസ്.ഐ ശശികുമാർ. സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീകാന്ത് എം.വി, ബബിത്ത് കുറുമണ്ണിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.





