
ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് നടക്കേണ്ടിയിരുന്ന പിഎസ്സി പത്താം ക്ലാസ് യോഗ്യതയുള്ള വിവിധ തസ്തികകളിലേക്കുള്ള പ്രാഥമിക പരീക്ഷയുടെ ഉച്ചയോടെയുള്ള ഘട്ടം റദ്ദാക്കി. ചോദ്യപേപ്പർ മാറി വിതരണം ചെയ്തതിനെ തുടർന്നാണ് പിഎസ്സി ഈ തീരുമാനം എടുത്തത്.
രാവിലെയും ഉച്ചയ്ക്കും രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്താൻ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ഉച്ചയ്ക്ക് 1.30 മുതൽ 3.05 വരെ നടത്താനിരുന്ന പരീക്ഷയുടെ ചോദ്യപേപ്പറാണ് രാവിലെ തന്നെ വിതരണം ചെയ്തതെന്ന് കണ്ടെത്തി. ആലപ്പുഴയിലെ ഒരു സ്കൂൾ പരീക്ഷാ കേന്ദ്രത്തിൽ നിന്നാണ് ആദ്യം ചോദ്യപേപ്പർ മാറിയെന്ന പരാതി പുറത്തുവന്നത്.
തുടർന്ന് നടത്തിയ പരിശോധനയിൽ മറ്റ് ജില്ലകളിലും സമാനമായ പിഴവ് സംഭവിച്ചതായി വ്യക്തമായി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരേ രീതിയിൽ തന്നെ ചോദ്യപേപ്പർ വിതരണത്തിൽ പിഴവുണ്ടായിട്ടുണ്ട്.ഇതേ തുടർന്ന് പിഎസ്സി അടിയന്തര യോഗം ചേർന്നാണ് ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചത്.
“സാങ്കേതിക കാരണങ്ങളാൽ” പരീക്ഷ റദ്ദാക്കുന്നതായി പിഎസ്സി ഔദ്യോഗികമായി അറിയിച്ചു. എന്നാൽ ചോദ്യപേപ്പർ വിതരണം ചെയ്തതിലെ വീഴ്ചയാണ് പ്രധാന കാരണമെന്നാണ് പ്രാഥമിക നിഗമനം.ചോദ്യപേപ്പർ മാറിയതിനെ തുടർന്ന് പരീക്ഷയുടെ സുതാര്യത ഉറപ്പാക്കാൻ കഴിയില്ലെന്ന് കണ്ടെത്തിയതിനാലാണ് റദ്ദാക്കാൻ നിർബന്ധിതരായതെന്ന് പിഎസ്സി അധികൃതർ വ്യക്തമാക്കി.റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്സി അറിയിച്ചു. ഈ സംഭവം സംസ്ഥാനത്ത് വൻ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ രാവിലെ മുതൽ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിയിരുന്നു. അവസാന നിമിഷം പരീക്ഷ റദ്ദാക്കിയതിൽ ഉദ്യോഗാർത്ഥികൾ രൂക്ഷമായ പ്രതിഷേധം രേഖപ്പെടുത്തി.
ചോദ്യപേപ്പർ വിതരണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പിഎസ്സി വ്യക്തമാക്കി.പരീക്ഷാ നടപടികൾ കൂടുതൽ സുതാര്യമാക്കുന്നതിനായി പുതിയ മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്നും പിഎസ്സി അറിയിച്ചു.





