Palakkad

വടക്കഞ്ചേരിയിൽ ബസ്സുകൾ കൂട്ടിയിടിച്ച് 9 മരണം; 12 പേർക്കു ഗുരുതര പരുക്ക്

Please complete the required fields.




പാലക്കാട്: എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ചു ചതുപ്പിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ 9 യാത്രക്കാർ മരിച്ചു. 12 പേർക്കു ഗുരുതരമായി പരുക്കേറ്റു.

ദേശീയപാത വാളയാർ – വടക്കഞ്ചേരി മേഖലയിലെ അഞ്ചുമൂർത്തിമംഗലത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിനു സമീപമാണ് ഇന്നു പുലർച്ചെ 12ന് അപകടം. അപകടസംഖ്യ ഉയർന്നേക്കാമെന്നു പൊലീസ് പറഞ്ഞു. 24 പേർക്കു നിസ്സാര പരുക്കുണ്ട്. പരുക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ഉൾപ്പെടെ പ്രവേശിപ്പിച്ചു. 10, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്.

മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിന്റെ പിന്നിലേക്കു പാഞ്ഞുകയറിയത്. അപകടസമയത്ത് മഴയുണ്ടായിരുന്നതും ദുരന്തത്തിന്റെ ആക്കം കൂട്ടി. അപകടസ്ഥലത്തു ശരീര അവശിഷ്ടങ്ങളടക്കം ചിതറിക്കിടക്കുകയാണ്.

കൊട്ടാരക്കരയിൽ നിന്നു കോയമ്പത്തൂരിലേക്കു പോകുകയായിരുന്നു കെഎസ്ആർടിസി ബസ്. കീഴ്മേൽ മറിഞ്ഞ ടൂറിസ്റ്റ് ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കെഎസ്ആർടിസി ബസിൽ 49 യാത്രക്കാർ ഉണ്ടായിരുന്നു. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്

 

Related Articles

Leave a Reply

Back to top button