
കോഴിക്കോട് : മഴക്കാലത്ത് നഗരത്തിലുണ്ടാവുന്ന വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി വിവിധ വകുപ്പുകളുടെ യോഗം ചേർന്നു. മാവൂർ റോഡിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിനായി കെ.എസ്.ആർ.ടി.സി. മുതൽ അഴുക്കുചാലുകൾ തുറന്ന് വൃത്തിയാക്കും. പല അഴുക്കുചാലുകളിലൂടെയും വിവിധ വകുപ്പുകളുടെ കേബിളുകൾ കടന്നുപോകുന്നത് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നതിന് കാരണമാവുന്നുണ്ടെന്ന് യോഗം വിലയിരുത്തി. പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള മാവൂർ റോഡ്, രാംമോഹൻ റോഡ്, പാവമണി റോഡ്, ഫ്രാൻസിസ് റോഡ്, പാളയം റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ് എന്നീ റോഡുകളിലെ അഴുക്കുചാലുകൾ വൃത്തിയാക്കുന്നതിന് പൊതുമരാമത്ത് റോഡ്സ് വിഭാഗത്തെ ചുമതലപ്പെടുത്തി.
ആവിയിൽ തോട്, വെള്ളയിൽ തോട് എന്നിവയുടെ അതിരുകൾ വലിയതോതിൽ കൈയേറിയതായി നേരിട്ട് സ്ഥലപരിശോധന നടത്തിയപ്പോൾ കണ്ടതിന്റെ അടിസ്ഥാനത്തിൽ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും പ്രത്യേക സർവേ നടത്തും. ഇക്കാര്യം ചർച്ച ചെയ്യാൻ പ്രാദേശിക പാർട്ടി നേതാക്കളുടെയും കൗൺസിലർമാരുടെയും യോഗം വിളിക്കാനും തീരുമാനിച്ചു. മേയർ ഡോ. ബീനാ ഫിലിപ്പ് അധ്യക്ഷയായി. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ., ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, സ്ഥിരംസമിതി ചെയർമാൻമാർ, ഡെപ്യൂട്ടി കളക്ടർ എസ്. ബിന്ദു, ട്രാഫിക് അസി. പോലീസ് കമ്മിഷണർ പ്രകാശൻ പടന്നയിൽ, സെക്രട്ടറി തുടങ്ങി വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരും പങ്കെടുത്തു.





