
താമരശ്ശേരി : പിറകിലെ വശം ശരിയായി അടയ്ക്കാതെ ദേശീയ, സംസ്ഥാന പാതകളിലൂടെ സർവീസ് നടത്തിയ ടോറസ് ലോറിയിൽനിന്ന് റോഡിലേക്കു ചിതറിയ പാറമണലിൽ ബൈക്ക് തെന്നിവീണ് അച്ഛനും മകനും പരിക്ക്. ബൈക്ക് യാത്രക്കാരായ താമരശ്ശേരി കോരങ്ങാട് രാമേശ്വരംവീട്ടിൽ ചന്ദ്രൻ, മകൻ ശരത് ചന്ദ്രൻ എന്നിവർക്കാണ് താമരശ്ശേരി ചുങ്കം ജങ്ഷനു സമീപമുണ്ടായ അപകടത്തിൽ പരിക്കേറ്റത്. ഇരുവരും താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിൽ ചികിത്സതേടി. മറ്റ് വാഹനങ്ങളും മണലിൽ തെന്നിയെങ്കിലും ഭാഗ്യംകൊണ്ടാണ് യാത്രികരെല്ലാം പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് പുല്ലാഞ്ഞിമേട് ഭാഗത്തുനിന്ന് ചുങ്കം വഴി കോരങ്ങാട് ഭാഗത്തേക്ക് പാറമണലുമായി ലോറി കടന്നുപോയത്. പിറകുവശത്തുനിന്ന് ചോർന്ന പാറമണൽ ദേശീയപാതയിലും സംസ്ഥാനപാതയിലും ചിതറിക്കിടന്നതാണ് അപകടഭീഷണിയുയർത്തിയത്. വെള്ളംസഹിതം ചിതറിക്കിടന്ന പാറമണലിലെ ജലാംശം വറ്റിയതോടെ റോഡിലാകെ പൊടിപടലമുയരുകയും ചെയ്തു. തുടർന്ന് ലോറി കോരങ്ങാട് റോഡരികിൽ അല്പനേരം നിർത്തിയിടുകയായിരുന്നു.





