
കോഴിക്കോട്: ജില്ലയിൽ പ്ലസ്‌വൺ പ്രവേശനത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തി വന്നിരുന്ന നീന്തൽ ടെസ്റ്റ് ഒഴിവാക്കിയതായി ജില്ലാകളക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 20.6 ആയതിനാലാണ് തീരുമാനം.
ടെസ്റ്റിന്റെ ഭാഗമായി കോഴിക്കോട്ടെ നീന്തൽക്കുളത്തിൽ അഞ്ഞൂറിലധികം വിദ്യാർഥികൾ എത്തിയതായി കളക്ടർക്ക് പരാതി ലഭിച്ചിരുന്നു. ഇത്രയധികം പേർ നീന്തലിൽ പങ്കെടുക്കുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാലാണ് നടപടിയെന്ന് കളക്ടർ പറഞ്ഞു. ഒറ്റ സ്ഥലത്ത് ടെസ്റ്റ് നടത്തുന്നത് ആളുകൾ കൂട്ടം കൂടാനിടയാവുകയും അത് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാവുകയും ചെയ്യും. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി സ്പോർട്സ് കൗൺസിൽ നീന്തൽ സർട്ടിഫിക്കറ്റിനുള്ള ടെസ്റ്റ് 22-വരെ മാറ്റിവെച്ചിരുന്നു.
സർട്ടിഫിക്കറ്റുകൾ പരിശോധിച്ചോ, ലഭ്യമായ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയോ സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കാൻ കളക്ടർ ജില്ലാ സ്പോർട്സ് കൗൺസിൽ അധികൃതർക്ക് നിർദേശം നൽകി. ആവശ്യമായ രേഖകൾ സഹിതം ഹാജരായാൽ 24-മുതൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുമെന്ന് സ്പോർട്സ് കൗൺസിൽ അധികൃതർ അറിയിച്ചു.





