വിള ഇന്‍ഷുറന്‍സ് നൽകാതെ സർക്കാർ; കഴിഞ്ഞ വർഷം കിട്ടാത്തത് 771 പേർക്ക്; സർക്കാർ നൽകാനുള്ളത് ഒന്നരക്കോടി രൂപ

ആലപ്പുഴ : ഒരു വശത്ത് മില്ലുടമകളും ഇടനിലക്കാരും കുട്ടനാട്ടിലെ കര്‍ഷകരെ ചൂഷണം ചെയ്യുമ്പോള്‍ വാഗ്ദാനം ചെയ്ത വിള ഇന്‍ഷുറന്‍സ് നല്കാതെ സംസ്ഥാന സർക്കാരും. കഴിഞ്ഞ വർഷത്തെ വിളവെടുപ്പുമായി ബന്ധപ്പെട്ട് ഏകദേശം ഒന്നക്കോടി രൂപയാണ് ഇന്ഷുറന്‍സ് ഇനത്തില്‍ സര്‍ക്കാര്‍ കുടിശിഖ വരുത്തിയിട്ടുള്ളത്. അശാസ്ത്രീയ മാനദണ്ഡം കാരണം കേന്ദ്ര സർക്കാരിന്‍റെ ഇന്‍ഷുറന്‍സ് പദ്ധതിയും കര്‍ഷകര്‍ക്ക് വേണ്ട വിധത്തില്‍ ഗുണം ചെയ്യുന്നില്ലെന്നും പാടശേഖരസമിതികൾ ചൂണ്ടിക്കാട്ടുന്നു.
പാടത്ത് പൊന്നുവിളയിക്കുന്ന കര്‍ഷകന് ലഭിക്കുന്നത് രണ്ട് തരത്തിലുള്ള വിള ഇന്‍ഷുറന്‍സ് പദ്ധതികള്‍. സംസ്ഥാന സർക്കാരിന്‍റെയും കേന്ദ്രസര്‍ക്കാരിന്‍റെയും പദ്ധതികള്‍. സംസ്ഥാന സര്‍ക്കാരിന്‍റെ പദ്ധതിയില്‍ ഏക്കറിന് നൂറ് രൂപ വെച്ച് കര്‍ഷകന്‍പ്രീമിയം അടക്കണം.ഏക്കറിന് പത്ത് ക്വിന്‍റല്‍ താഴെയാണ് വിളവെടുപ്പെങ്കില്‍ 15 ക്വിന്‍റലിന്‍റെ വില നല്‍കും.കഴിഞ്ഞ വർഷം കുട്ടനാട്ടിലെ 771 കര്‍ഷകര്‍ക്ക് ഇനിയും ഈ തുക ലഭിച്ചിട്ടില്ല. ഇത്രയും കര്‍ഷകര്‍ക്കായി സർക്കാര്‍ കൊടുക്കാനുള്ളത് ഒരു കോടി 41 ലക്ഷം രൂപ
കേന്ദ്രത്തിന്‍റെ പദ്ധതിയായ പ്രധാനമന്ത്രി ഫസല് ഭീമാ യോജനയിലെ അശാസ്ത്രീയ മാനദണ്ഡങ്ങള് മൂലംകര്‍ഷകന് വേണ്ട ഗുണം ചെയ്യുന്നില്ലെന്നതാണ് പ്രധാന പരാതി. ബ്ലോക്ക് അടിസ്ഥാനത്തില്‍ വിളനഷ്ടത്തിലെ ശരാശരി കണക്കാക്കിയാണ് തുക നിശ്ചയിക്കുന്നത്. പകരം പാടശേഖരങ്ങളുടെ അടിസ്ഥാനത്തില്‍ നഷ്ടംകണക്കാക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു





