World

ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇറാന്റെ മിസൈൽ ആക്രമണം; ദുബായ് തീരത്തെ ഭീമൻ എണ്ണക്കപ്പൽ ആക്രമിച്ചു

Please complete the required fields.




ഹോർമുസ് കടലിടുക്ക് ഉപരോധിക്കരുതെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കർശന മുന്നറിയിപ്പ് നിലനിൽക്കെ, ദുബായ് തീരത്ത് എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങളും എണ്ണക്കിണറുകളും തകർക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ഈ പ്രത്യാക്രമണം ഉണ്ടായത്. ഗൾഫ് മേഖലയിലും ഹോർമുസ് കടലിടുക്കിലും മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ചരക്ക് കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണപരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്.

ഏകദേശം 200 മില്യൺ ഡോളറിലധികം വിലമതിക്കുന്ന 20 ലക്ഷം ബാരൽ എണ്ണ വഹിക്കാൻ ശേഷിയുള്ള ‘അൽ-സൽമി’ എന്ന ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ. ആക്രമണത്തിൽ കപ്പലിന് തീപിടിച്ചു. എന്നാൽ എണ്ണച്ചോർച്ചയോ ജീവനക്കാർക്ക് പരിക്കോ ഉണ്ടായിട്ടില്ലെന്ന് ദുബായ് അധികൃതർ അറിയിച്ചു.

എണ്ണവിലയിലുണ്ടായ വർദ്ധനവ് അമേരിക്കയിലെ സാധാരണക്കാരെ ബാധിച്ചുതുടങ്ങി. നവംബറിൽ നടക്കാനിരിക്കുന്ന മിഡ്‌ടേം തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡൻ്റ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും വലിയ രാഷ്ട്രീയ വെല്ലുവിളിയായി ഇത് മാറിയിട്ടുണ്ട്. ഗ്യാസ് ബഡി പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ആദ്യമായി അമേരിക്കയിലെ ഗ്യാസോലിൻ വില ഗാലന് 4 ഡോളറിന് മുകളിലെത്തി. ആഗോള വിതരണത്തിലുണ്ടായ കുറവ് കാരണം അന്താരാഷ്ട്ര വിപണിയിൽ ബ്രെൻ്റ് ക്രൂഡ് ഓയിൽ വില ഈ മാസം മാത്രം 56% വർദ്ധിച്ച് ബാരലിന് 113 ഡോളറിന് മുകളിലെത്തി.

Related Articles

Back to top button