ഇരുട്ടിൽ മുങ്ങി കേരളം; വൈദ്യുതി നിയന്ത്രണം സെപ്റ്റംബറിലും കനക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് സെപ്റ്റംബർ മാസവും നിയന്ത്രണങ്ങൾ തുടരുമെന്ന് വിവരം. വൈദ്യുതി നിയന്ത്രണം കടുപ്പിക്കാനാണ് അധികൃതരുടെ ആലോചന. രാത്രികാല വൈദ്യുതി നിയന്ത്രണം കൂടുതൽ കർശനമാക്കിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ടെൻഡർ വിളിച്ചിട്ടും ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാനുള്ള കരാർ ലഭിക്കാത്തത് പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട്. കൂടിയ വില നൽകി വാങ്ങാൻ തയ്യാറായാലും പവർ എക്സ്ചേഞ്ച് വഴി വൈദ്യുതി ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്. രാജ്യത്തെ താപനിലയങ്ങൾ വൈദ്യുതി ഉൽപാദനം വെട്ടിക്കുറച്ചതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.
ജലവൈദ്യുതി ഉൽപാദനം അഞ്ചു ദശലക്ഷം യൂണിറ്റ് വരെ വർധിപ്പിച്ചാണ് ലോഡ്ഷെഡ്ഡിങ് പരമാവധി കുറച്ചുനിർത്തുന്നത്. എന്നാൽ ഡാമുകളിൽ ജലനിരപ്പ് കുറഞ്ഞത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഈ മാസം മുഴുവൻ ഈ പ്രതിസന്ധി നീണ്ടുനിൽക്കുമെന്നാണ് കണക്കുകൂട്ടലുകൾ.
പ്രതിദിനം 600 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. പല കരാറുകളിലും യൂണിറ്റിന് 12 രൂപ വരെയാണ് കമ്പനികൾ വൈദ്യുതിക്കായി ആവശ്യപ്പെടുന്നത് എന്നത് സർക്കാരിനും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.





