യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…! പാലക്കാട് ഡിവിഷനിൽ നിന്ന് മംഗലാപുരത്തെ ഒഴിവാക്കി; ട്രെയിൻ സമയക്രമം മൈസൂർ ഡിവിഷന്

കോഴിക്കോട്: പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്നും മംഗലാപുരത്തെ ഒഴിവാക്കിക്കൊണ്ടുള്ള റെയിൽവേ ബോർഡ് ഉത്തരവ് മേഖലയിലെ റെയിൽവേ വികസനത്തെ സാരമായി ബാധിക്കുമെന്ന് ആശങ്ക. നിലവിലെ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ പാലക്കാട് ഡിവിഷന്റെ വരുമാനത്തിൽ വലിയ തോതിലുള്ള കുറവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മലബാർ എക്സ്പ്രസ്, മാവേലി എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, പരശുറാം എക്സ്പ്രസ് തുടങ്ങി മംഗളൂരുവിൽ നിന്നും പുറപ്പെടുന്ന എല്ലാ പ്രധാന ട്രെയിനുകളുടെയും സമയക്രമം ഇനി മൈസൂർ ഡിവിഷനായിരിക്കും തീരുമാനിക്കുന്നത്.ട്രെയിനുകളുടെ യാത്രാ ദൂരം വെട്ടിക്കുറയ്ക്കുന്നതിലും മൈസൂർ ഡിവിഷന് തീരുമാനമെടുക്കാം. കൂടാതെ, മംഗളൂരു ഭാഗത്ത് നിന്നുള്ള ട്രെയിനുകളിൽ പാലക്കാട് ഡിവിഷന് എമർജൻസി ക്വാട്ട അനുവദിക്കാനാകില്ല. പനമ്പൂർ ഗുഡ്സ് യാഡ് നഷ്ടപ്പെടുന്നതും ഡിവിഷന്റെ വരുമാനത്തെ ബാധിക്കും.
മുൻപ് സേലം ഡിവിഷൻ രൂപീകരിച്ചപ്പോൾ പാലക്കാട്ടിൽ നിന്നും ജീവനക്കാരെ സ്ഥലം മാറ്റിയിരുന്നു. സമാനമായ പ്രതിസന്ധി ഇനിയുമുണ്ടാകാം. ഡിവിഷൻ ഓഫീസ് മുതൽ ജീവനക്കാരുടെ കുറവും ഫണ്ട് ലഭ്യതയിലെ കുറവും വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തും.റെയിൽവേയുടെ ഈ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. വടക്കൻ കേരളത്തിന്റെ റെയിൽവേ വികസന സ്വപ്നങ്ങളെ തകർക്കുന്ന നടപടിക്കെതിരെ ശക്തമായ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എം.കെ. രാഘവൻ എം.പി. വ്യക്തമാക്കി. പ്രത്യേക റെയിൽവേ സോൺ വേണമെന്ന കേരളത്തിന്റെ വർഷങ്ങളായുള്ള ആവശ്യവും ഇതോടെ വീണ്ടും ചർച്ചയാകുന്നുണ്ട്.





