ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ വിറ്റെന്ന പരാതി; മകളുടെ മൊഴി രേഖപ്പെടുത്താൻ നിർദേശം, ഹൈക്കോടതിയെ സമീപിക്കാൻ കുടുംബം

കൊല്ലം: ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വെബ്സൈറ്റുകൾക്ക് വിറ്റു എന്ന പരാതിയിൽ ഹൈക്കോടതിയിൽ ഹർജി നൽകാൻ കുടുംബത്തിന്റെ തീരുമാനം. യുവതിയുടെ പരാതിയിൽ മകൾക്ക് കൗൺസിലിംഗ് നൽകി മൊഴി രേഖപ്പെടുത്താൻ കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകിയിട്ടുണ്ട്.
യുവാവിനെതിരെ പോക്സോ ചുമത്തണമെന്നാണ് യുവതിയുടെ ആവശ്യം എന്നാണ് വിവരം. ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച് ഭർത്താവ് വിറ്റെന്ന കേസിൽ, യുവതിയുടെ പരാതിയിലാണ് സിഡബ്ല്യുസി ഇടപെടൽ ഉണ്ടായിരിക്കുന്നത്.4 വയസ്സുള്ള മകളുടെ മുന്നിൽ പ്രതി ലൈംഗിക വൈകൃതം കാണിച്ചെന്നായിരുന്നു അമ്മയുടെ പരാതിയിൽ പറയുന്നത് എന്നാണ് സിഡബ്ല്യുസിയുടെ നിലപാട്.കുട്ടിക്ക് കൗൺസിലിംഗ് നൽകി മൊഴി രേഖപ്പെടുത്തണമെന്നാണ് കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ടിന് സിഡബ്ല്യുസി നിർദേശം നൽകിയത്.
ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായത്തോടെയാണ് കൗൺസിലിംഗ് നടത്തുക എന്നാണ് അറിയിച്ചിരിക്കുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാകും പോക്സോ ചുമത്തി കേസെടുക്കണമോ എന്ന കാര്യത്തിൽ പൊലീസ് തീരുമാനമെടുക്കുക.നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി ഹൈക്കോടതിയിൽ ഹർജി നൽകുന്നത്.ദൃശ്യങ്ങൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറണമെന്നും, അന്വേഷണം എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരെ ഏൽപ്പിക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെടുന്നത് എന്നാണ് വിവരം.





