Kozhikode

കേരള ചരിത്രത്തിലാദ്യം….! ഓണത്തിന് റെക്കോർഡ് വില വർദ്ധനവ്; റേഷൻ അരിയുടെ വില കുത്തനെ കൂട്ടി സർക്കാർ

Please complete the required fields.




കോഴിക്കോട്: റേഷൻ കാർഡ് വ്യത്യാസമില്ലാതെ എല്ലാ ഉപഭോക്താക്കൾക്കുമായി നൽകുന്ന ഓണം സ്പെഷ്യൽ അരിയുടെ വില സംസ്ഥാന ഭക്ഷ്യ – പൊതുവിതരണ വകുപ്പ് ഇരട്ടിയാക്കി വർധിപ്പിച്ചു. ഇനി മുതൽ ഒരു കിലോ അരിക്ക് 26 രൂപ നൽകേണ്ടി വരും.

കേരള ചരിത്രത്തിലാദ്യമായാണ് റേഷൻ കടകൾ വഴി നൽകുന്ന അരിക്ക് ഇത്രയധികം വില ഉയരുന്നത്. ഉയർന്ന വില കാരണം അരി വിറ്റുപോവില്ലെന്ന റേഷൻ വ്യാപാരികളുടെ ആശങ്കയും ആവശ്യവും സർക്കാർ തള്ളിക്കളഞ്ഞു. കഴിഞ്ഞ വർഷം ഓണക്കാലത്ത് 10.90 രൂപയ്ക്കാണ് അരി നൽകിയിരുന്നത്.

ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ് ആദ്യമായാണ് ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം വഴി കേന്ദ്ര പൂളിൽ നിന്നും ലഭിക്കുന്ന അരി റേഷൻ കടകൾ വഴി വിൽക്കുന്നത്. ഇതിനായി ഓരോ കാർഡ് ഉടമകളിൽ നിന്നും കിലോയ്ക്ക് 26 രൂപ വീതം ഈടാക്കുന്നു. ഇത്രയും ഉയർന്ന വിലയ്ക്ക് ഒരിക്കൽ പോലും റേഷൻ ഉപഭോക്താക്കൾക്ക് അരി നൽകിയ ചരിത്രമില്ല.

സാധാരണയായി വിവിധ സബ്സിഡികൾ നൽകി ഓണക്കാലത്ത് വില കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കാറുള്ളത്. കഴിഞ്ഞ വർഷം വെറും 10 രൂപ 90 പൈസയ്ക്ക് ലഭിച്ചിരുന്ന ഓണം സ്പെഷ്യൽ അരിയുടെ വിലയാണ് ഇത്തവണ രണ്ടര ഇരട്ടിയിലേറെയായി വർധിച്ച് 26 രൂപയായത്. ഉപഭോക്താക്കളുടെ എതിർപ്പ് ഒഴിവാക്കാൻ സാധാരണ നൽകുന്ന റേഷൻ അരിയുടെ വില 10 രൂപ 90 പൈസയായി നിലനിർത്തിയിട്ടുണ്ട്.

26 രൂപ നിരക്കിലുള്ള സ്പെഷ്യൽ അരി വെള്ള കാർഡിന് 15 കിലോയും, നീല കാർഡിന് 10 കിലോയും, പിങ്ക് കാർഡിന് 3 കിലോയും ലഭിക്കും. സംസ്ഥാനത്തെ 14,000-ത്തോളം വരുന്ന റേഷൻ കടകളിൽ ഈ അരി എത്തിച്ചിട്ടുണ്ട്. 10 രൂപയ്ക്ക് നൽകുന്ന അരിയിൽ നിന്നും ഇത് വ്യത്യസ്തമാണെന്നാണ് സർക്കാരിന്റെ അവകാശവാദമെങ്കിലും, രണ്ട് അരിയും തമ്മിൽ വേവിൽ വലിയ വ്യത്യാസമില്ലെന്ന് റേഷൻ വ്യാപാരികൾ പരാതിപ്പെടുന്നു.

വില കൂടുതലായതിനാൽ അരി വിറ്റുപോകുവാൻ ബുദ്ധിമുട്ടാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാണിച്ചിരുന്നു. തുടർന്ന് ഇവരെ അനുനയിപ്പിക്കാനായി ഒരു കിലോ അരിയുടെ കമ്മീഷൻ വർധിപ്പിച്ചാണ് അരി വാങ്ങാൻ പ്രേരിപ്പിച്ചത്. ഉത്സവ സീസണുകൾക്ക് മുന്നോടിയായി റേഷൻ വിഹിതം വർധിപ്പിക്കാൻ ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല. റേഷൻ വിഹിതം കുറഞ്ഞതിനെ തുടർന്ന്, ഓപ്പൺ മാർക്കറ്റ് സ്കീം വഴിയുള്ള കൂടിയ വിലയുള്ള അരി ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കുകയായിരുന്നു.

Related Articles

Back to top button