Palakkad

‘ലോകം മാറിയത് അറിയില്ല, എഴുപതുകളിൽ പഠിച്ച ഓത്തുപള്ളിയിലെ കിത്താബുമായി ഇപ്പോഴും ക്ലാസെടുത്ത് നടക്കുന്നു’; എം വി ഗോവിന്ദനെ പരിഹസിച്ച് പി കെ ശശി

Please complete the required fields.




പാലക്കാട്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ രൂക്ഷമായി പരിഹസിച്ച് സി.എം.പി നേതാവ് പി.കെ. ശശി. ലോകം മാറിയതറിയാതെ 1970-കളിൽ പഠിച്ച കാര്യങ്ങളുമായി ഗോവിന്ദൻ ഇപ്പോഴും നടക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. പാലക്കാട് കാഞ്ഞരപ്പുഴയിൽ നടന്ന യു.ഡി.എഫ് പൊതുയോഗത്തിൽ സംസാരിക്കവെയാണ് പി.കെ. ശശിയുടെ പരാമർശം. എഴുപതുകളിൽ പഠിച്ചുവെച്ച കുറച്ച് കാര്യങ്ങൾ മാത്രമാണ് ഗോവിന്ദന്റെ കൈവശമുള്ളതെന്ന് പി.കെ. ശശി പറഞ്ഞു.

ഈ ലോകത്ത് മാറ്റമുണ്ടായത്, കുന്തിപ്പുഴയിലൂടെ വെള്ളമൊഴുകിപ്പോയത് എന്നിവയൊന്നും അദ്ദേഹത്തിന് മനസിലായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.എമ്മിന്റെ ‘ഓത്തുപള്ളി’യിലെ പഴയ ‘കിത്താബ്’ അതുപോലെ ആവർത്തിച്ചു പറയുക മാത്രമാണ് ഗോവിന്ദന്റെ രീതിയെന്നും പഠിപ്പിച്ചുകൊടുത്ത കാര്യങ്ങൾ മാറ്റമില്ലാതെ ഓതുക മാത്രമാണ് അദ്ദേഹം ചെയ്യുന്നതെന്നും പി.കെ. ശശി പരിഹസിച്ചു.

സി.പി.എമ്മിന്റെ പഠനക്ലാസുകളെയും പി.കെ. ശശി വിമർശിച്ചു. സാധാരണക്കാർക്ക് പകുതി ദിവസംപോലും ക്ഷമയോടെ ഇരിക്കാൻ കഴിയാത്തവിധം അവസാനമില്ലാത്ത ക്ലാസുകളാണ് അവിടെ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ ഇ.എം.എസ്. അക്കാദമിയിൽ 14 ദിവസം നീണ്ടുനിന്ന ഇത്തരമൊരു ക്ലാസിൽ പങ്കെടുത്ത അനുഭവം അദ്ദേഹം വിവരിച്ചു. അവിടെ ഫോൺ ഉപയോഗിക്കാനോ സ്വന്തം ഭാര്യയെയോ കുട്ടികളെയോ വിളിക്കാനോ പോലും അനുവാദമില്ലായിരുന്നുവെന്നും പി.കെ. ശശി കൂട്ടിച്ചേർത്തു.

രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനരീതിയിലും നിലപാടുകളിലും കാലാനുസൃതമായ മാറ്റങ്ങൾ ആവശ്യമാണെന്ന നിലപാടും അദ്ദേഹം യോഗത്തിൽ ആവർത്തിച്ചു. പഴയ ആശയങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് മാത്രം ഇന്നത്തെ കാലത്തെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Articles

Back to top button