Kozhikode
കാറിന് സൈഡ് കൊടുത്തില്ലെന്ന് ആക്ഷേപം; കോഴിക്കോട്ട് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥനും ഡ്രൈവർക്കും ക്രൂരമർദ്ദനം

കോഴിക്കോട്: കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥനും ഡ്രൈവർക്കും നേരെ ആക്രമണം. കോഴിക്കോട് തൊണ്ടയാടാണ് സംഭവം. ഭക്ഷ്യ സുരക്ഷാവകുപ്പിലെ ബാലുശേരി സർക്കിൾ ഓഫീസർ പി.ജി. ഉൻമേഷിനും ഡ്രൈവർ പ്രമോദിനുമാണ് മർദ്ദനമേറ്റത്.
ഭക്ഷണ സാമ്പിളുകൾ പാളയത്തെ ഓഫീസിലേക്ക് എത്തിക്കാൻ വകുപ്പിന്റെ ഔദ്യോഗിക വാഹനത്തിൽ പോവുകയായിരുന്ന ഇവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. എതിർദിശയിൽ വന്ന കാറിലെ യാത്രക്കാരനായ ചേവായൂർ സ്വദേശി സജീവ് രാജ്, സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ഇരുവരെയും മർദ്ദിക്കുകയും കാറിന്റെ ജനൽ അടിച്ചുതകർക്കുകയുമായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





