സ്കൂട്ടർ പാലത്തിന് മുകളിൽ നിർത്തി കായലിലേക്ക് ചാടി; മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: തൈക്കാട്ടുശ്ശേരി-തുറവൂർ പാലത്തിൽനിന്ന് ചൊവ്വാഴ്ച രാത്രി കായലിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാണാവള്ളി പഞ്ചായത്ത് എട്ടാം വാർഡ് തത്ത്വമസി വീട്ടിൽ രമേശന്റെ ഭാര്യ അമ്പിളി (41) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ തൈക്കാട്ടുശ്ശേരി ഭാഗത്തുനിന്നാണ് അമ്പിളി കായലിലേക്ക് ചാടിയതെന്ന് കരുതുന്നു.
എൻജിൻ സ്റ്റാർട്ട് ചെയ്ത നിലയിൽ ഒരു സ്കൂട്ടർ പാലത്തിന് മുകളിൽ കണ്ടതോടെ നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് നടത്തിയ പരിശോധനയിൽ സ്കൂട്ടറിനുള്ളിൽനിന്ന് യുവതിയുടെ ബാങ്ക് പാസ് ബുക്ക്, മൊബൈൽ ഫോൺ തുടങ്ങിയവ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
തുടർന്ന് പോലീസും ഫയർഫോഴ്സ് റെസ്ക്യൂ ടീമും നാട്ടുകാരും ചേർന്ന് കായലിൽ തിരച്ചിൽ നടത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ബുധനാഴ്ചയാണ് അമ്പിളിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമ്പിളിക്ക് അതുൽ, അതുല്യ എന്നീ രണ്ട് മക്കളുണ്ട്.




